അയോധ്യ: ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട്, വൈകാതെ അയോധ്യയിൽ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവിൽ ബിജെപിയുടെ അംഗത്വവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ജീവിതകാലത്ത് അയോധ്യയിൽ രാമക്ഷേത്രം ഉയരുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? നിങ്ങൾ ഞങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകിയതു കൊണ്ട്, നിശ്ചയിച്ച സ്ഥലത്ത് രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചെയ്യാൻ മോദിജി എത്തി. 2014ലും 2017ലും 2019ലും രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് പ്രതിപക്ഷം നമ്മെ പരിഹസിച്ചു. ക്ഷേത്രനിർമ്മാണത്തിന് അയ്യായിരം രൂപ പോലും നൽകാത്തവരാണ് ക്ഷേത്ര നിർമ്മാണത്തിലെ ബിജെപിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷം രാമഭക്തരെ വെടിവെച്ച് വീഴ്ത്തിയ അതേ മണ്ണിൽ, അംബരചുംബിയായ രാമക്ഷേത്രത്തിൽ ഭഗവാൻ വസിക്കാൻ പോകുന്നു.‘ ആവേശകരമായ പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു.
2023 അവസാനത്തോട് കൂടി പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിൽ പണി പൂർത്തിയാകുന്ന രാമക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകാൻ സാധിക്കുമെന്ന് രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രാനുബന്ധ നിർമ്മിതികളുടെ പൂർത്തീകരണം 2025ലാണ് അവസാനിക്കുക. മ്യൂസിയം, റെക്കോർഡ് റൂം, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, ഗോശാല, വിനോദസഞ്ചാര കേന്ദ്രം, യോഗാ കേന്ദ്രം, മറ്റ് സൗകര്യങ്ങൾ എന്നിവയും ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി ഉണ്ടാകും.
Discussion about this post