കൊച്ചി: മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം‘ റിലീസ് ചെയ്യുന്നതിലെ അനിശ്ചിതത്വം തുടരുന്നു. തർക്കത്തിനിടെ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും രാജി വെച്ചു.താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി കത്ത് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂർ രാജി നടനും ഫിയോക് ചെയര്‍മാനും കൂടിയായ ദിലീപിന് നൽകിയെന്നാണ് വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. ഇതിനെതിരെ തിയേറ്റർ ഉടമകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ, മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യാൻ ആന്റണി ചില നിബന്ധനകൾ മുന്നോട്ട് വെച്ചിരുന്നു.
ആന്റണിയുടെ നിബന്ധനകളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് രാജിയെന്നാണ് സൂചന. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണമുള്ള മരയ്ക്കാറിൽ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാറായാണ് മോഹൻലാൽ അഭിനയിക്കുന്നത്.
Discussion about this post