മരക്കാര്‍ തിയേറ്ററിലും പ്രദര്‍ശിപ്പിക്കാനുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തെ പിന്തുണച്ച് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. നിര്‍മ്മാതാവ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചോദിച്ചാല്‍ നൂറ് തിയേറ്ററുകളില്‍ എങ്കിലും ചിത്രം കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫിയോക് എന്ന സംഘടനയുടെ വൈസ് ചെയര്മാന് ആയ ആന്റണി പെരുമ്പാവൂരിന്റെ ചിത്രം ഒടിടി റിലീസിന് പോയി. പിന്നാലെ ചെയര്മാന് ദിലീപിന്റെ സിനിമയും ഒടിടി റിലീസിന് ഒരുങ്ങുന്നു. ഇതൊക്കെ ദൈവത്തിന്റെ കളിയാണെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രയാസപ്പെട്ട് ഒരുക്കിയ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. പണം മാത്രമല്ലല്ലോ ഒരു സിനിമയുടെ ഉദ്ദേശം. അതിന് വേണ്ടുന്ന എല്ലാ സഹായവും നമ്മള് ചെയ്തു കൊടുക്കും. നൂറ് തിയേറ്ററില്‍ എങ്കിലും ആ സിനിമ കളിച്ചിരിക്കും. സംഘടനയുടെ സമ്മതം ഒന്നും വേണ്ട. സര്‍ക്കാര്‍ തിയേറ്റര്‍, നമ്മുടെ സംഘടനയുടെ കീഴിലുള്ള തിയേറ്ററുകള്‍, ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകള്‍, മോഹന്‍ലാലിന്റെ തിയേറ്ററുകള്‍ അങ്ങനെ നിരവധി തിയേറ്ററുകള്‍ ഉണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടി.
സിനിമ കളിക്കാന്‍ തുടങ്ങിയാല്‍ നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സിനിമ കളിക്കും. ഞങ്ങള്‍ക്ക് ഒരു കണ്ടീഷനും ഇല്ല, ആ സിനിമ ജനങ്ങളെ കാണിക്കണം അത്രേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എത്ര പണം വേണമെങ്കിലും ആ കമ്പനിക്ക് നല്കാന് തയ്യാറാണ്. ആദ്യം ഫിയോക്കിന്റെ വൈസ് ചെയര്‍മാന്റെ സിനിമ ഒടിടിയിലേക്ക് പോയി. ഇപ്പോള്‍ ചെയര്‍മാന്റെ സിനിമ പോകുന്നു. ഇതൊക്കെ ദൈവത്തിന്റെ ഒരു കളി ആണെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
Discussion about this post