കൊച്ചി : അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാത്ത ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്പ്‌ളാന്റിന് അപേക്ഷനൽകുന്ന ജോടികൾ ഉറ്റബന്ധുക്കൾ തന്നെയാവണമെന്ന വ്യവസ്ഥ പാടില്ലെന്ന് ഹൈക്കോടതി. അവയവമാറ്റത്തിന് തയ്യാറാകുന്നവർ ഉറ്റ ബന്ധുക്കളാവണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി.
അവയവം മാറ്റി വയ്ക്കുന്നതിനായി തയ്യാറാകുമ്പോഴും രക്ത ഗ്രൂപ്പ് ചേരാതെ വരുന്ന സാഹചര്യത്തിലാണ് സമാന പ്രശ്‌നം നേരിടുന്നവരുമായി കൈമാറ്റത്തിന് അനുമതി തേടുന്നത്. എന്നാൽ സ്വാപ് ട്രാൻസ്പ്‌ളാന്റിന് ഓതറൈസേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചതോടെയാണ് മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, ഇയാളുടെ മകന്റെ ഭാര്യാപിതാവും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലീം, ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
വൃക്ക രോഗികളായ മൊയ്തീൻകുട്ടിക്കും സലീമിനും വൃക്ക ദാനം ചെയ്യാൻ ഉമർ ഫാറൂഖും, ജമീലയും തയ്യാറാണ്. എന്നാൽ രക്തഗ്രൂപ്പുകൾ ചേരാതെ വന്നതോടെയാണ് ദാതാക്കളെ വെച്ചുമാറാൻ തീരുമാനിച്ചത്. എന്നാൽ മൊയ്തീൻകുട്ടിയുടെ അടുത്ത ബന്ധുവായി ഉമ്മർ ഫാറൂഖിനെ കണക്കാക്കാനാവില്ലെന്ന് പറഞ്ഞാണ് ഓതറൈസേഷൻ കമ്മിറ്റി അനുമതി നിഷേധിച്ചത്. ഇതിനെതിരെയാണ് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
2018 ലാണ് അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട സ്വാപ് ട്രാൻസ്പ്ലാന്റിന് സർക്കാർ അനുമതി നൽകിയത്. അവയവദാനത്തിന് നിയന്ത്രണമേർപ്പെടുത്തിയുള്ള നിയമത്തിലെ സെക്ഷൻ ഒമ്പത് (മൂന്ന്) പ്രകാരം അടുത്ത ബന്ധുക്കളല്ലാത്തവർക്കും അവയവദാനം നടത്താനാവും. ഈ സാഹചര്യത്തിൽ സ്വാപ് ട്രാൻസ്പ്‌ളാന്റിന് അടുത്ത ബന്ധുക്കൾ തന്നെ വേണമെന്ന് പറയാനാകില്ല. ഈ വ്യവസ്ഥ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
അവയവദാനവുമായി ബന്ധപ്പെട്ട് നടക്കുന്ന വാണിജ്യ താൽപര്യങ്ങൾ തടയുന്നതിൽ കമ്മിറ്റി കൂടുതൽ പ്രാധാന്യം നൽകണം. സ്വാപ് ട്രാൻസ്പ്‌ളാന്റിന് അനുമതിക്കായി വന്നിരിക്കുന്ന അപേക്ഷകൾ ഉടൻ പരിഗണിക്കാനും കോടതി നിർദ്ദേശം നൽകി.
Discussion about this post