കാബൂൾ: ലോക സമാധാനത്തെ പരസ്യമായി വെല്ലുവിളിച്ച് താലിബാൻ. ഇന്ത്യൻ എംബസി ആക്രമണവുമായി ബന്ധമുള്ള അൽഖ്വയിദ നേതാവിനെ കാബൂൾ ഗവർണറായി നിയമിച്ച് താലിബാൻ ഉത്തരവിട്ടു. അൽഖ്വയിദയുമായും പാക് ചാര സംഘടനയായ ഐ എസ് ഐയുമായും അടുത്ത ബന്ധമുള്ള ഖാറി ബര്യാൽ എന്ന ഭീകരനെയാണ് തലിബാൻ കബൂൾ ഗവർണറായി നിയമിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ നടത്തിയ വിവിധങ്ങളായ ഭീകരാക്രമണങ്ങൾക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിൽ നിന്നും ഇയാൾ പണം പറ്റിയിട്ടുണ്ട്. താലിബാൻ, അൽ ഖ്വയിദ, ഉസ്ബെകിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ്, ഇസ്ലാമിക് ജിഹാദ് യുണിയൻ, തുർക്കിഷ് ഇസ്ലാമിക് പാർട്ടി, ഹിസ്ബ് ഇ ഇസ്ലാമിക് ഗുൽബുദ്ദീൻ എന്നീ സംഘടനകളിലെ ഭീകരരെ ഏകോപിപ്പിച്ചാണ് ഇയാൾ കാബൂളിൽ ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നത്. പാക് ചാര സംഘടനയായ ഐ എസ് ഐയുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്.
ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നിവയ്ക്കൊപ്പം ചാവേർ ഭീകരരെയും പാക് അതിർത്തി വഴി കാബൂളിലെത്തിക്കാൻ ഇയാൾക്ക് സ്വന്തം ശൃംഖലയുണ്ട്. കാബൂൾ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഭീകരനാണ് താലിബാൻ സർക്കാരിൽ സുപ്രധാന ചുമതല നൽകുന്നത്. നേരത്തെ കാബൂൾ ആക്രമണത്തിൽ പങ്ക് വഹിച്ച മുല്ല താജ് മിർ ജവാൽ എന്ന ഭീകരനെ താലിബാന്റെ രഹസ്യാന്വേഷണ ഉപമേധാവിയായി നിയമിച്ചിരുന്നു. നിയമനങ്ങളോടുള്ള ഇന്ത്യൻ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post