തിരുവനന്തപുരം: ലഹരിക്കടിമയായ മകനെ കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തിയ കേസിൽ ഒരു വർഷത്തിന് ശേഷം അമ്മ പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. 2020 സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം.
തൂങ്ങി മരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. ഒടുവില്‍ സിദ്ദിഖിന്‍റെ അമ്മ നാദിറ (43) അറസ്റ്റിലായതോടെ സംഭവം വെളിച്ചത്താകുകയായിരുന്നു. അത്മഹത്യയാണെന്ന് അമ്മയും സഹോദരിയും പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത വ്യക്തമാക്കിയിരുന്നു. സിദ്ദിഖിന്‍റെ കഴുത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
സിദ്ദിഖിന്റെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തിടുക്കം കൂട്ടിയതും അന്വേഷണ സംഘത്തിന് സംശയമുണ്ടാക്കി. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്ന് അമ്മ നാദിറ പൊലീസിനോട് വെളിപ്പെടുത്തി.
സിദ്ദിഖ് അമ്മയെയും ഇളയ സഹോദരിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് സംബന്ധിച്ച് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവദിവസം സിദ്ദിഖ്, സഹോദരിയെ ശാരീരികമായി ഉപദ്രവിച്ചത് നാദിറയെത്തി തടഞ്ഞു. ഉപദ്രവം തുടർന്നപ്പോൾ നാദിറ, സിദ്ദിഖിന്റെ കഴുത്തിനു പിടിച്ച് ചുമരിനോടു ചേർത്തുവെച്ചു. പിടിവലിക്കിടയിൽ സിദ്ദിഖിന്റെ കഴുത്തിനു സാരമായ പരിക്കേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ അമ്മ മകനെ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Discussion about this post