പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞു.യഥാര്‍ഥ വരുമാനം ഇതില്‍ കൂടുതലായിരിക്കുമെന്നും ദേവസ്വം അധികൃതർ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തേത്തിൽ നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനത്തു നിന്നുമുളള ഭക്തരുടെ എണ്ണം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. ഇത് കാണിക്ക ഉൾപ്പെടെയുള്ള വരുമാനത്തിലു വര്‍ധനവുണ്ടാക്കി. യുവതി പ്രവേശനവും, കൊറോണ പ്രതിസന്ധിയും കാരണം രണ്ടു വര്‍ഷമായി ഇതര സംസ്ഥാനത്തു നിന്നു എത്തുന്ന ഭക്തരുടെ എണ്ണം കുറവായിരുന്നു.
തീര്‍ഥാടന കാലം മുതല്‍ ഈ ഞായറാഴ്ച വരെയുളള കണക്കാണിത്. ലഭിച്ചിട്ടുളള കാണിക്ക എണ്ണിതിട്ടപ്പെടുത്താന്‍ ബാക്കിയുളളതിനാല്‍ ആണ് മുഴുവൻ കണക്കും പുറത്തുവിടാത്തത്. ശബരിമല ദര്‍ശനത്തിനെത്തുന്ന പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍കള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേ സമയം സാമ്പത്തികലാഭം മാത്രമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും ഭക്തര്‍ക്ക് പരമ്പരാഗത പാതയിലൂടെ ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ചാണ് പമ്പയില്‍ എത്തിക്കുന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു. ഇവിടെ പാലിക്കാത്ത പ്രോട്ടോക്കോളാണ് സന്നിധാനത്ത് വിരിവെയ്ക്കുന്ന തീര്‍ത്ഥാടകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. പരമ്പരാഗത പാത തുറന്നുകൊടുത്തില്ലങ്കില്‍ ധനു ഒന്നിന് ഹിന്ദുഐക്യവേദി വിശ്വാസികളെ അണിനിരത്തി പരമ്പരാഗതപാതയിലൂടെ സന്നിധാനത്തെത്തുമെന്നും വത്സന്‍ തില്ലങ്കേരി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.










