തിരുവനന്തപുരം: സർവ്വകലാശാല നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിന് പിന്തുണയുമായി ബിജെപിയും കോൺഗ്രസും. സംസ്ഥാനത്തെ സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇത്തരത്തിലാണ് പോക്കെങ്കിൽ ചാൻസലർ പദവി ഒഴിയാൻ താൻ ആഗ്രഹിക്കുകയാണെന്നും ഗവർണർ പറഞ്ഞിരുന്നു.
ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഭരണഘടനാ പദവിയോട് സര്‍ക്കാര്‍ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഗവർണർ എടുത്ത നിലപാടിനോട് നൂറു ശതമാനം യോജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പറഞ്ഞു. ചാന്‍സലറുടെ അധികാരം ഭരണഘടനാദത്തമാണ്. സർക്കാരിന്റെ ഔദാര്യമല്ല. ഗവര്‍ണര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
സർവ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
കാലടി സംസ്കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതിലും ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടു പിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് നിർദേശിച്ചു. ഇതിൽ ഗവർണർ കടുത്ത അതൃപ്തി പ്രകടമാക്കി.
സിപിഎം നേതാവ് കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവ്വകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തു എന്ന പരാതി നിലനിൽക്കെയാണ് കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ സർക്കാർ പുനർനിയമനം നൽകിയത്. ഇതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം ഉയരുന്നത്.
Discussion about this post