പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പരോക്ഷ വിമർശനം. പാർട്ടി പദവികളിൽ ഇരിക്കുന്നവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് എതിരായി പ്രതിനിധികൾ വിമർശനം ഉന്നയിച്ചതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു. ഭൗതികവാദം പറയുന്ന ആളുകൾ ശബരിമലയിൽ പോയി കുമ്പിട്ട് നിൽക്കുന്നത് ശരിയല്ലെന്നായിരുന്നു വിമർശനം.
പ്രസിഡന്റ് ആകുന്നതിന് മുൻപ് ക്ഷേത്രങ്ങളിൽ പോകാത്തവർ സ്ഥാനം കിട്ടിക്കഴിയുമ്പോൾ കുറിയും തൊട്ട് തൊഴുത് നിൽക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും പ്രതിനിധികൾ ചോദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരക്കാർ ഇത്രയും കാലം പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
വിവാഹ പ്രായം ഉയർത്തുന്നതിനെതിരായ പാർട്ടി നിലപാട് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ പോലും അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോൾ ഈ നിലപാട് തിരിച്ചടിയാകുമെന്നും തിരുവല്ല, പെരിനാട് ഏരിയാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയർന്നു.
Discussion about this post