പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലി അനുപമമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്ത് ത്യാഗം സഹിച്ചും അത് പൂർത്തീകരിച്ച ശേഷം മാത്രമേ മോദി വിശ്രമിക്കുകയുള്ളൂ. മന്മോഹൻ സിംഗിനേക്കാൾ നരേന്ദ്ര മോദി ജനപ്രിയനാകുന്നത് ഇത്തരം ഗുണങ്ങൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ പഠിക്കാനും പദ്ധതികൾ ആവിഷ്കരിക്കാനും നരേന്ദ്ര മോദി ധാരാളം സമയം മാറ്റി വെക്കുന്നുണ്ട്. അങ്ങനെ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലായി കാണുമ്പോൾ അദ്ദേഹം അവയുടെ സ്വാധീനം ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഇത് ജനകീയനായ ഒരു ഭരണാധികാരിക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും പവാർ പറഞ്ഞു.
നരേന്ദ്ര മോദിയുടെ സ്ഥൈര്യം അതുല്യമാണ്. ഭരണ നിർവഹണത്തിൽ അനിതരസാധാരണമായ കൈയ്യടക്കമാണ് അദ്ദേഹം പ്രകടമാക്കുന്നത്. ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും കൃത്യമായി കൈകാര്യം ചെയ്യാൻ മോദിക്ക് അറിയാം. ഇതാണ് അദ്ദേഹത്തിന്റെ നയങ്ങൾ അദ്ദേഹം ചിന്തിക്കുന്ന തലത്തിൽ നടപ്പിലാക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതെന്നും എൻസിപി തലവൻ അഭിപ്രായപ്പെട്ടു.
തന്റെ സഹപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ശക്തിദൗർബല്യങ്ങൾ കൃത്യമായി മോദി അളക്കുന്നു. ഭരണനിർവ്വഹണം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ഭരണാധികാരിയുടെ ഈ നൈപുണ്യമാണ് മന്മോഹൻ സിംഗിനെ പോലെയുള്ള മുൻ പ്രധാനമന്ത്രിമാർക്ക് ഇല്ലാതെ പോയതെന്നും പവാർ ചൂണ്ടിക്കാട്ടി. ഒരു നേതാവ് എന്ന നിലയിൽ മോദിയെ എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ശരദ് പവാറിന്റെ ഈ മറുപടികൾ.
മഹാരാഷ്ട്രയിലെ ചില മന്ത്രിമാർക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ നടപടികൾ മോദിയുടെ ശ്രദ്ധയിൽ പെടുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അത്തരം ആവശ്യങ്ങളുമായി താൻ മേലിൽ മോദിയെ പോലെ ഒരു നേതാവിന്റെ മുന്നിൽ പോകില്ലെന്നായിരുന്നു ശരദ് പവാറിന്റെ മറുപടി.
Discussion about this post