ഇസ്ലാമാബാദ്: ചൈനാ പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അഫ്ഗാൻ ഭീകരർ ശ്രമിക്കുന്നതായി പാകിസ്ഥാൻ ഇന്റലിജൻസ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന 90 ശതമാനം തീവ്രവാദ ഗ്രൂപ്പുകളും കോടിക്കണക്കിന് ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികൾ ലക്ഷ്യമിടുന്നതായി പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. 90 ശതമാനത്തിലധികം തീവ്രവാദ ഗ്രൂപ്പുകളും അഫ്ഗാനിസ്ഥാന്‍ അതിർത്തിക്കപ്പുറത്തെ ബലൂചിസ്ഥാൻ മേഖലയില്‍ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിലെ താലിബാൻ ഭരണത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാണ് ഈ റിപ്പോർട്ട്. രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഫ്ഗാനിസ്ഥാനില്‍ അതുവരെ നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന പല ചെറു തീവ്രവാദ ഗ്രൂപ്പുകളും തങ്ങളുടെ അംഗബലം കൂട്ടുകയും അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പ്രധാന പദ്ധതി പ്രദേശങ്ങള്‍, പോളിയോ ടീമുകൾ, സാമ്പത്തിക പദ്ധതികൾ എന്നിവയെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും പാക് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഖൊറാസാൻ പ്രവിശ്യയിൽ പോളിയോ വാക്‌സിനേഷൻ സംഘങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി നരഹത്യകൾ ഈ ഗ്രൂപ്പുകൾ ചെയ്തതായാണ് വിവരം. അഫ്ഗാനുമായി പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം വലിയതോതില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ തെക്ക്-പടിഞ്ഞാറൻ പാകിസ്ഥാൻ പ്രവിശ്യയിലെ തീവ്രവാദം 2021 ൽ മുൻവർഷത്തെ അപേക്ഷിച്ച് 90% വർദ്ധിച്ചതായി പാക് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം 137 തീവ്രവവാദി ആക്രമണങ്ങൾ ഖൈബർ പക്തൂൺക്വ മേഖലയിൽ നടന്നു. 130 ലധികം ആളുകൾ കൊല്ലപ്പെട്ടു. 2020 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ബലൂചിസ്ഥാന്‍ മേഖലയിൽ അഴിച്ചു വിട്ടിരുന്നു.
മേഖലയിലെ തീവ്രവാദി ആക്രമണങ്ങൾ ആശങ്കയോടെയാണ് ചൈനയും നോക്കിക്കാണുന്നത്. വിപുലമായ റോഡ്, റെയിൽ ശൃംഖല നിർമ്മിച്ച് ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിനെ അറബിക്കടലുമായി ബന്ധിപ്പിക്കാനുള്ള ബെയ്ജിംഗിന്‍റെ ശ്രമമാണ് ചൈന – പാക് ഇടനാഴി. ഈ മേഖലയില്‍ ഏതാണ്ട് 62 മില്യണ്‍ ഡോളറിന്‍റെ പ്രവര്‍ത്തനമാണ് ചൈനയ്ക്കുള്ളത്. തീവ്രവാദി സംഘങ്ങള്‍ പ്രധാനമായും ഈ പണത്തെയാണ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് ചൈന ഗൗരവമായി കാണുന്നുണ്ട്. ആക്രമണങ്ങൾ വർദ്ധിച്ചാൽ ചൈന പദ്ധതിയിൽ നിന്ന് പിന്മാറുമോ എന്ന കാര്യത്തിൽ പാകിസ്ഥാന് ആശങ്കയുണ്ട്.
Discussion about this post