ഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബി എ 2 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ആർ ടി പി സി ആർ പരിശോധനയിൽ കണ്ടെത്താൻ സാധിക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊവിഡ് പോസിറ്റീവ് ഫലം കാണിക്കുമെങ്കിലും പുതിയ വകഭേദം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമായി വരും എന്നാണ് വിവരം.
അതേസമയം ഇന്ത്യയിൽ അടുത്ത രണ്ടാഴ്ച കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഈ കാലയളവിൽ പുതിയ വകഭേദം വ്യാപകമായാൽ അത് കൂടുതൽ അപകടകരമായേക്കും എന്നാണ് സൂചന. ഒമിക്രോൺ ബാധിതരിൽ കൂടുതൽ പേരിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയു ചികിത്സ ആവശ്യമായി വരുന്നവരുടെയും എണ്ണം വർദ്ധിക്കുകയാണ്. ഇത് ഭീഷണിയായേക്കുമെന്നാണ് വിവരം.
രാജ്യത്ത് ഒമിക്രോൺ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്നും മെട്രോ നഗരങ്ങളിൽ സ്ഥിതി രൂക്ഷമാണെന്നും ഇനാസ്കോഗ് മുന്നറിയിപ്പ് നൽകിയിരുന്നു. ബി എ.2 വകഭേദം പലപ്പോഴും തെറ്റായ നെഗറ്റീവ് റിപ്പോർട്ട് നൽകുന്നത് രോഗപ്രതിരോധ രംഗത്ത് പുതിയ വെല്ലുവിളിയാണ് എന്നാണ് വിവരം.
Discussion about this post