ഡൽഹി: ഹിന്ദുത്വത്തിൽ മാത്രം ഊന്നിയല്ല ബിജെപി തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. 2014ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയില്‍ സംസ്ഥാനങ്ങളില്‍ അവര്‍ അധികാരത്തിലെത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രൂപം കൊള്ളുന്ന താത്കാലിക തട്ടിക്കൂട്ട് സഖ്യങ്ങൾ കൊണ്ട് അവരെ ഒന്നും ചെയ്യാൻ ആകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി മുന്നോട്ട് വെക്കുന്ന ചില തന്ത്രങ്ങളുണ്ട്. അതില്‍ ഒന്നിനെയെങ്കിലും മറികടക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞാല്‍ മാത്രമേ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താൻ പ്രതിപക്ഷത്തിന് സാധിക്കുകയുള്ളൂവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ഇപ്പോഴത്തെ സഖ്യങ്ങളും അതിലെ നേതാക്കളും ഒന്നും ശാശ്വതമായി ബിജെപിയെ പരാജയപ്പെടുത്താൻ പര്യാപ്തരല്ല. 2012ല്‍ മിക്ക സംസ്ഥാനങ്ങളിലും പരാജയപ്പെട്ട ബിജെപി 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മഹാവിജയം ഓർക്കണം. 2015ല്‍ ബിഹാറില്‍ ഒരു മഹാസഖ്യം വിജയിച്ചതിന് ശേഷം അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നതും പ്രശാന്ത് കിഷോര്‍ ഓർമ്മിപ്പിക്കുന്നു.
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ അത്ഭുതങ്ങൾ സംഭവിക്കണം. കുറച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യത്തിന് വേണ്ടി മാത്രം ഒരുമിച്ച് നിന്നതു കൊണ്ട് ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയില്ല. ബിഹാര്‍, ബംഗാള്‍, ഒഡീഷ. തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 200 മണ്ഡലങ്ങളിൽ അമ്പതിടത്ത് വിജയിക്കുന്ന ബിജെപി ബാക്കി ഉള്ള 350 മണ്ഡലങ്ങളിൽ ഏകപക്ഷീയമായ തേരോട്ടമാണ് നടത്തുന്നത്. അതാണ് താത്കാലിക സഖ്യം ഉണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് പറയുന്നത്. അതിന് ദീര്‍ഘവീക്ഷണം കൂടിയുള്ള ഒരു നേതൃത്വം ഉണ്ടാകണമെന്നും എന്നാൽ സമകാലിക രാഷ്ട്രീയത്തിൽ അതിന് പ്രാപ്തി ഉള്ള നേതാക്കൾ ഇല്ലെന്നും പ്രശാന്ത് കിഷോർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post