വാഷിംഗ്ടൺ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ വധിച്ചെന്ന് അമേരിക്ക. തീവ്രവാദ വിരുദ്ധ സേനയുടെ പ്രത്യേക സംഘം ഐഎസ് തലവനെ വധിച്ചതായി പ്രസിഡന്റ് ജോ ബൈഡനാണ് അറിയിച്ചത്.
ബുധനാഴ്ച അർധരാത്രിയിൽ തുർക്കിയോട് അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ സിറിയയിലെ വടക്കൻ ഇഡ്ലിബ് പ്രവിശ്യയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ പങ്കെടുത്ത അമേരിക്കക്കാരെല്ലാം സുരക്ഷിതരായി മടങ്ങിയെത്തിയതായും ബൈഡൻ ട്വീറ്റ് ചെയ്തു. സൈനികരെ ബൈഡൻ അഭിനന്ദിക്കുകയും ചെയ്തു.
ആക്രമണത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി ഹെലികോപ്റ്ററുകൾ ആക്രമണത്തിൽ പങ്കെടുത്തു. യുഎസ് സേനയ്ക്കു ശക്തമായ ചെറുത്തുനിൽപ്പാണ് നേരിടേണ്ടിവന്നതെന്ന് പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു. വാഹനങ്ങളിൽ ഘടിപ്പിച്ച വിമാനവേധ തോക്കുകളിൽ നിന്ന് സേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുർക്കി പിന്തുണയുള്ള വിമത വിഭാഗങ്ങളുടെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post