ഉഡുപ്പി: ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. സമത്വത്തെയും അഖണ്ഡതയെയും ക്രമസമാധാനത്തെയും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ക്ലാസ് മുറിയില്‍ ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നത് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളിലുള്ള ലംഘത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കര്‍ണാടക വിദ്യാഭ്യാസ നിയമം, 1983-ലെ വകുപ്പുകള്‍ അനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്.
‘കോളജ്, സ്കൂള്‍ ഡെവലപ്മെന്റ് കമ്മിറ്റി തീരുമാനിച്ച വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ ധരിക്കാവൂ. കര്‍ണാടക വിദ്യാഭ്യാസ നിയമം, 1983 അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിര്‍ബന്ധമായും ധരിക്കണം. സ്വകാര്യ സ്കൂളുകള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത യൂണിഫോം ധരിക്കാന്‍ ആവശ്യപ്പെടാം’- ഉത്തരവില്‍ പറയുന്നു. അതേസമയം തിരഞ്ഞെടുക്കുന്ന വസ്ത്രം സമത്വം, അഖണ്ഡത, ക്രമസമാധാനം എന്നിവ ഹനിക്കുന്നതാവരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്കൂളുകളില്‍ വരുന്ന മുസ് ലിം വിദ്യാര്‍ത്ഥികള്‍ തലമറയ്ക്കരുതെന്ന് ഉഡുപ്പി കുന്ദപുര സ്കൂളിലെ സ്കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചതിനെ പിന്തുണച്ചാണ് കർണാടക സർക്കാരിന്റെ പ്രതികരണം.
Discussion about this post