പാലക്കാട്: യുവാക്കൾ കൊല്ലപ്പെട്ട അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ പക തീർത്തതെന്ന് പരാതി. അപകടം കരുതിക്കൂട്ടിയുള്ളതാണെന്നാരോപിച്ച് അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ ബന്ധുക്കൾ രംഗത്ത് വന്നു. യാത്രയ്ക്കിടെ വഴിയില്‍വെച്ച് ബസ് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.
വിഷയത്തിൽ പരാതി നൽകാൻ ബന്ധുക്കൾ തീരുമാനിച്ചു. വഴിയില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നുവെന്ന് ബസിലെ യാത്രക്കാരും വഴിയിലുണ്ടായിരുന്നവരും പറഞ്ഞിരുന്നു. ബസിന് ഇടത്തേക്ക് ചേര്‍ന്ന് പോകാന്‍ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയില്‍ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന് വീഡിയോയിൽ വ്യക്തമായിരുന്നു.
അപകടം നടക്കുന്ന സമയത്ത് വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കെ എസ് ആർ ടി സി വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സിഎല്‍ ഔസേപ്പിനെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്.
Discussion about this post