കൊല്ലം: ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് ഓട്ടോ ഡ്രൈവറുടെ കാഴ്ച നഷ്ടമായതായി പരാതി. കോട്ടാത്തല സ്വദേശിക്കാണ് കാഴ്ച നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് യുവാവ് പരാതി നൽകി.
പരാതിക്ക് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർ ഷോപ്പിൽ പരിശോധന നടത്തി. സാധാരണക്കാർ കൂടുതലായി വാങ്ങുന്ന ഒൻപത് ഇനം മദ്യങ്ങളുടെ സാംപിൾ ശേഖരിച്ച് തിരുവനന്തപുരം കെമിക്കൽ ലാബിൽ പരിശോധനയ്‌ക്ക് അയച്ചു. ഫലം വന്നെങ്കിൽ മാത്രമേ മദ്യത്തിന് പ്രശ്നമുണ്ടോയെന്ന് വ്യക്തമാകൂ.
പരാതിയെ തുടർന്ന് ഇന്നലെ വിൽപനശാല തുറന്നില്ല. കുറച്ച് ദിവസം മുമ്പ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊപ്പം ഇയാൾ കുടിച്ചത്. മദ്യം കുടിച്ച ദിവസം തന്നെ കാഴ്ചക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്.
Discussion about this post