ഡൽഹി: ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ രക്ഷാദൗത്യം തുടരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. ഇതില്‍ 17 മലയാളികള്‍ ഉള്‍പ്പെടുന്നു.
ഉച്ചയോടെ ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തും. ദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.
ഉക്രയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാട്ടിലേക്കെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഹംഗറി- റുമേനിയ അതിർത്തിയിൽ തുടരാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയയ്ക്കാനാണ് നീക്കം.
ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ നേരത്തെ തന്നെ അതിർത്തി പോസ്റ്റുകളിൽ എത്തിയിട്ടുണ്ട്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാനും നിർദേശമുണ്ട്.
അതിർത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. സ്റ്റുഡന്‍റ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്പോർട്ട് കയ്യിൽ കരുതണമെന്നും കേന്ദ്ര സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.








