ഇടുക്കി: പുൽപ്പള്ളി പൊലീസ് ക്യാമ്പ് ആക്രമണക്കേസ് പ്രതി നക്സലൈറ്റ് ശ്രീധരൻ അന്തരിച്ചു. 88 വയസ്സായിരുന്നു. നാൽപ്പത് വർഷമായി സിപിഎം പ്രവർത്തകനായി ഒളിവിൽ കഴിയുകയായിരുന്നു.
നിരപ്പേൽ തങ്കപ്പൻ എന്ന പേരിലാണ് ശ്രീധരൻ നെടുങ്കട്ടത്ത് ആൾമാറാട്ടം നടത്തി ജീവിച്ചത്. 1968 നവംബർ 24ന് പുലർച്ചെ, വയനാട് പുൽപള്ളിയിലെ എംഎസ്പി ക്യാംപ് ആക്രമിച്ച നക്സൽ സംഘത്തിൽ അജിത, വർഗീസ്, ഫിലിപ് എം. പ്രസാദ് തുടങ്ങിയവർക്കൊപ്പം ശ്രീധരനും ഉണ്ടായിരുന്നു. പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച ശേഷം മറ്റൊരു കേസിലും ശിക്ഷ ലഭിച്ചു. അതിനെതിരായ അപ്പീൽ തള്ളിയതോടെ ഇടുക്കിയിലേക്ക് ഒളിവിൽ പോകുകയായിരുന്നു.
ഇടുക്കിയിലെ ജീവിതത്തിനിടെ സിപിഎമ്മിൽ ചേർന്ന ശ്രീധരൻ വിവാഹം കഴിച്ച് തോട്ടമുടമസ്ഥനായി ജീവിതം തുടർന്നു. വാർധക്യസഹജമായ അസുഖങ്ങളുമായി വീട്ടിൽ വിശ്രമത്തിലിരിക്കെയാണു മരണം. സിപിഎം പതാക പുതപ്പിച്ച് അന്ത്യോപചാരം നൽകിയായിരുന്നു സംസ്കാരം.
സുമതിയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: അഭിലാഷ്, അനിത
Discussion about this post