റോസ്വെൽ: ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് ചികിത്സക്ക് വിധേയനായ നാൽപ്പത്തിമൂന്ന് വയസ്സുകാരൻ ഒടുവിൽ ആശുപത്രി വിട്ടു. 9 ആശുപത്രികളിലായി 549 ദിവസങ്ങൾ ചികിത്സയിൽ കഴിഞ്ഞ ന്യൂ മെക്സിക്കോയിലെ ഡോണൽ ഹണ്ടറാണ് ഒടുവിൽ കൊവിഡിനെ അതിജീവിച്ച് വീട്ടിലെത്തിയത്. ഒന്നര വർഷമാണ് അദ്ദേഹം മഹാമാരിയോട് പൊരുതിയത്.
‘എന്റെ കുട്ടികളെ കാണാതെ 550 ദിവസമാണ് ഞാൻ ആശുപത്രികളിൽ കഴിച്ചു കൂട്ടിയത്. ഇതിനിടയിൽ എനിക്ക് ഒരു കൊച്ചുമകൻ പിറന്നു. അവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല‘. വികാരാധീനനായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദീർഘകാലം ചികിത്സ ആവശ്യമായി വരുന്ന കൊവിഡ് മിക്ക രാജ്യങ്ങളിലും സർവ്വസാധാരണമാണ്. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് ഡോണലിന്റെ കേസ് വ്യത്യസ്തമാകുന്നത്. ഒമിക്രോൺ ബാധിതരിൽ ശരാശരി ആശുപത്രി വാസം 5.5 ദിവസമാണെങ്കിൽ ഡെൽറ്റ വകഭേദത്തിൽ അത് 8 ദിവസമാണ്.
ഡോണലിന് ഇത്രയും കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വൈറസ് അദ്ദേഹത്തിന്റെ ശരീരത്തിൽ അത്രമേൽ പിടിമുറുക്കിയത് കൊണ്ടാണ്. ഇപ്പോഴും കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം അദ്ദേഹത്തിന് സ്വമേധയാ ശ്വസിക്കാൻ കഴിയില്ല.
വൃക്ക രോഗിയായതിനാലാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊവിഡ് ഇത്രകാലം നിലനിന്നത്. 2015ൽ വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്നതിന് മുൻപുള്ള 15 വർഷം അദ്ദേഹം തുടർച്ചയായി ഡയാലിസിസിന് വിധേയനായിരുന്നു. സുദീർഘമായ മഹാമാരിക്കാലം പിന്നിട്ട് മാർച്ച് 4ന് ഒടുവിൽ അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.
Discussion about this post