മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വിജയത്തോളം പോന്ന യശസ്സുമായി തലയുയർത്തി റണ്ണറപ്പുകളായി കേരള ബ്ലാസ്റ്റേഴ്സ് മടങ്ങി. മത്സരത്തിന്റെ 88 മിനിട്ടുകളിലും വ്യക്തമായ ആധിപത്യം പുലർത്തിയ ശേഷം ദൗർഭാഗ്യത്തിന്റെ പടുകുഴിയിൽ കൊമ്പന്മാർക്ക് വീണ്ടും അടിതെറ്റി. കളിച്ച മൂന്നാം സീസണിൽ തന്നെ കിരീട നേട്ടം എന്ന പെരുമയുമായി ഹൈദരാബാദ് എഫ് സിക്ക് ഇത് ആഘോഷ രാവ്.
120 മിനുറ്റുകളും വിയര്‍ത്ത് കളിച്ച ശേഷം ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. പെനാൽട്ടി കിക്കുകൾ പാളിയതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ബ്ലാസ്റ്റേഴ്‌സ് താരം ലെസ്‌കോവിച്ചിന്‍റെ ആദ്യ കിക്ക് കട്ടിമണി സേവ് ചെയ്തു. എന്നാല്‍ ജാവോ വിക്ടര്‍ ഹൈദരാബാദിനായി ലക്ഷ്യം കണ്ടു. അതേസമയം നിഷുകുമാറിന്‍റെ ഷോട്ടും കട്ടിമണി തടുത്തിട്ടു. പിന്നാലെ സിവേറിയോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആയുഷ് അധികാരി ലക്ഷ്യം കണ്ടതോടെ മഞ്ഞപ്പട വീണ്ടും കൊമ്പുയർത്തി. ഹൈദരാബാദ് താരം ഖമാറയുടെ കിക്ക് വലയിലെത്തിയപ്പോള്‍ മഞ്ഞപ്പടയുടെ ജീക്‌സണ്‍ സിംഗ് പാഴാക്കി. നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളി ചരണ്‍ നര്‍സാരി ഹൈദരാബാദിന് കിരീടം സമ്മാനിക്കുകയായിരുന്നു.
ലൂണയുടെ പാഴായ ശ്രമങ്ങളും ഇഞ്ചു വ്യത്യാസങ്ങൾക്ക് വഴുതിപ്പോയ ഗോളുകളും മറ്റൊരു ദൗർഭാഗ്യത്തിന്റെ രാവാണ് കേരളത്തിന് നൽകിയത്. 39-ാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതും ബ്ലാസ്റ്റേഴ്സിന് അവിശ്വസനീയമായ തരിപ്പായി. 69-ാം മിനിട്ടിൽ കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ചു എന്ന ഘട്ടത്തിൽ മത്സരത്തിന്റെ 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിന് സമനില സമ്മാനിച്ചു. പിന്നാലെ നാല് മിനുറ്റ് ഇഞ്ചുറിടൈം ലഭിച്ചെങ്കിലും ടീമുകള്‍ക്ക് മുതലാക്കാനായില്ല. മത്സരം എക്‌സ്‌ട്രാടൈമിലേക്ക് മുന്നേറിയപ്പോഴും ഗോള്‍ പിറന്നില്ല.
തുടർന്ന് മൂന്നാം ഫൈനലിലെ ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരം കൈവിടുകയായിരുന്നു. എന്നാൽ ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിന് തിരശ്ശീല വീഴ്ത്തുന്നത്. സമനിലകളിലൂടെയും പ്രതിരോധ ഫുട്ബോളിലൂടെയും ഇതുവരെ മുന്നോട്ട് പോയിരുന്ന ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോളിന്റെ വസന്തം തീർത്താണ് ഇക്കുറി മടങ്ങുന്നത്. കരുത്തന്മാരെ കൊമ്പ് കുത്തിക്കാനുള്ള ഊർജ്ജം സംഭരിച്ചാണ് മഞ്ഞപ്പട അടുത്ത സീസണിനായി കാത്തിരിപ്പ് സജീവമാക്കുന്നത്.
Discussion about this post