കൊച്ചി: ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുക്കണം.
പോലീസും ദേവസ്വം ബോര്‍ഡും അക്കാര്യത്തില്‍ എല്ലാ സഹകരണവും നല്‍കണം. പമ്പയുടെ തീരത്തെ ജില്ലകളിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും ശബരിമല സ്പെഷല്‍ കമ്മീഷണറുടെ ഓഫീസിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും ഉചിതമായ നടപടിയെടുക്കണം.
പമ്പയില്‍ വസ്ത്രം ഉപേക്ഷിച്ചാല്‍ കടുത്ത ശിക്ഷ കിട്ടുമെന്നതിന് തീര്‍ഥാടകര്‍ക്കിടയില്‍ വ്യാപകമായ പ്രചാരം നല്കി അവരെ ബോധവത്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാറിനു കീഴിലെ പ്രചാരണ വിഭാഗം ഈ അറിയിപ്പ് ജനങ്ങളിലെത്തിക്കണം.
നദികളും ജലാശയങ്ങളും ഉള്‍പ്പെടെ പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കാന്‍ സര്‍ക്കാറും ജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്. അവ മലിനമാക്കുന്നവരെ ജലനിയമത്തിലെ 24ാം വകുപ്പിന്റെ ലംഘനത്തിന് ശിക്ഷിക്കാവുന്നതാണ്. 43ാം വകുപ്പ് പ്രകാരം ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്നതാണ് ഈ കുറ്റമെന്ന് കോടതി ഓര്‍മിപ്പിച്ചു.
തീര്‍ഥാടനത്തിന് ഉപയോഗിച്ച വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കണമെന്ന് ആചാരമില്ലെങ്കിലും പലരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിലയിരുത്തി.
പലപ്പോഴും സംഘത്തിന്റെ തലവനായ ഗുരുസ്വാമിയുടെ ഉപദേശപ്രകാരമാവാം അയ്യപ്പഭക്തര്‍ ദര്‍ശനത്തിനു ശേഷം തീര്‍ഥാടനത്തിന് ഉപയോഗിച്ച വസ്ത്രം നദിയില്‍ ഉപേക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഗുരുസ്വാമിയേയും പ്രേരണാക്കുറ്റം ചുമത്തി സമാനരീതിയില്‍ ശിക്ഷിക്കാം എന്നും കോടതി പറഞ്ഞു.
പമ്പ കടുത്ത മലിനീകരണത്തിനിരയാക്കപ്പെടുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുണ്ട്. അതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
Discussion about this post