ഡൽഹി: ‘ദി കശ്മീർ ഫയൽസ്‘ എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണെന്ന് കശ്മീരി പണ്ഡിറ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ജി കെ പി ഡി. അതിൽ കാണിച്ചിരിക്കുന്നത് കശ്മീരി ഹിന്ദുക്കൾ അനുഭവിച്ച കെടുതികളുടെ പത്ത് ശതമാനം മാത്രമാണെന്ന് സംഘടനയുടെ അന്താരാഷ്ട്ര കോ ഓർഡിനേറ്റർ ഉത്പൽ കൗൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
മിക്ക കശ്മീരി ഹിന്ദുക്കളും ഇന്ന് ജീവനോടെ ഇരിക്കുന്നത് സംഘം ഉള്ളത് കൊണ്ടാണ്. ആർ എസ് എസിനെ കൂടാതെ അന്ന് ഹിന്ദുക്കളെ സഹായിച്ചത് സിഖുകാരും ആര്യ സമാജവും ദോഗ്ര സമാജവും മാത്രമാണ്. വംശഹത്യ ആരംഭിച്ച 1990 ഡിസംബറിൽ കശ്മീരിൽ എവിടെയും സർക്കാരിനെ കണ്ടില്ലെന്നും കൗൾ പറഞ്ഞു.
‘വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങളുമായി കലാപകാരികൾ വീടുകൾ തോറും കയറിയിറങ്ങി കണ്ണിൽ ചോരയില്ലാത്ത ക്രൂരതകൾ ചെയ്തു. ജനുവരി 19ന് കലാപം അതിന്റെ മൂർദ്ധന്യത്തിലെത്തി. ഒരു മെഴുകുതിരി പോലും ഞങ്ങൾക്കായി ആരും കൊളുത്തിയില്ല‘. വികാരാധീനനായി കൗൾ പറഞ്ഞു.
‘ജീവനും മാനവും രക്ഷിക്കാൻ വേണ്ടി ഞങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നു. ജമ്മുവിലെ തെരുവുകളിൽ കൊടും മഞ്ഞിൽ എങ്ങോട്ട് പോകണമെന്നറിയാതെ എന്റെ വംശം നട്ടം തിരിഞ്ഞു.‘ ഉത്പൽ കൗൾ പറഞ്ഞു.
‘ഗീതാ ഭവനിൽ പതിനായിരക്കണക്കിന് ഹിന്ദുക്കൾക്ക് ആർ എസ് എസ് സംരക്ഷണം ഒരുക്കി. അന്ന് കശ്മീരിലെ എഴുനൂറ് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ആർ എസ് എസ് ഞങ്ങൾക്കായി ഒന്നരക്കോടി രൂപയുടെ ധനസഹായവും എത്തിച്ചു. ഉത്പൽ കൗൾ വാർത്താ ഏജൻസിയോട് വിശദീകരിച്ചു.










