മലപ്പുറം: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയുമായ അബ്ദുൽ ഗഫൂറിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസില്‍ ഇന്നലെയാണ് അറസ്റ്റ് നടന്നത്.
അറസ്റ്റിലായ അബ്ദുൾ ഗഫൂറിനെ റിമാൻഡ് ചെയ്തു. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് മോറിസ് കോയിൻ കേസ്.
കേസിലെ ആദ്യത്തെ അറസ്റ്റാണിത്. അബ്ദുൽ ഗഫൂറിന്റെ കമ്പനിയിലൂടെ 39 കോടി രൂപയുടെ കൈമാറ്റം നടന്നു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. വിവിധ ജില്ലകളിൽ 900 നിക്ഷേപകരിൽ നിന്നും 1200 കോടി രൂപ തട്ടിയ കേസാണ് മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്.
ഒളിവിൽ തുടരുന്ന മലപ്പുറം സ്വദേശി നിഷാദ് കളിയിടുക്കിൽ ആണ് കേസിലെ പ്രധാന പ്രതി. ഇയാളുടെയും കൂട്ടാളികളുടെയും ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.
Discussion about this post