കൊച്ചി: കെ റെയിൽ സാദ്ധ്യതാ പഠനവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആളുകളുടെ വീട്ടിൽ ഒരു ദിവസം കയറി കല്ല് ഇട്ടാൽ അവർ ഭയന്ന് പോകില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കോടതി ഉത്തരവുകൾ സർക്കാർ ഉത്തരവുകൾ കൊണ്ട് മറികടക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല ഇപ്പോഴത്തെ സർവേ എന്നാണല്ലോ സർക്കാർ പറയുന്നത്. ആ സ്ഥിതിക്ക് സർവേയും ആയി സർക്കാർ മുൻപോട്ടു പോകട്ടെ. എന്ത് സംഭവിക്കും എന്ന് നോക്കാം. ബാങ്കിൽ ഈ ഭൂമി പണയം വെക്കാമോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സിൽവർ ലൈൻ കേരളത്തിലെ മാത്രം പദ്ധതിയാണെന്ന് പറയാനാകില്ല. അതുകൊണ്ടാണ് ബൃഹത് പദ്ധതി എന്ന നിലയിൽ സുപ്രീം കോടതി ഉത്തരവ് വന്നത്. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ വിഷയത്തതിൽ ഇടപെടുന്നില്ലെന്നും സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കെേവ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കോടതിയുടെ ആശങ്കകൾക്ക് നിങ്ങൾ എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്നും കോടതി ചോദിച്ചു. നിയമപരമായി സർവേ നടത്തണം എന്നും കാര്യങ്ങളിൽ മുന്നോട്ട് പോകണം എന്നുമാണ് കോടതി ആഗ്രഹിക്കുന്നത്. ഇത്രയും വലിയ പദ്ധതി ആളുകളെ ഭീഷണിപ്പെടുത്തി ചെയ്യാൻ പാടില്ല എന്നാണ് കോടതി പറഞ്ഞതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
Discussion about this post