ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ അസംബ്ലി പിരിച്ചു വിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ പാകിസ്ഥാൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സപീക്കർക്കും ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് കോടതി നോട്ടീസ് നൽകി.
അഞ്ചംഗ സുപ്രീംകോടതി ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. അതേസമയം സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് പിറകിൽ അമേരിക്കയാണെന്ന് ആവർത്തിച്ച ഇമ്രാൻ യു.എസ് നയതന്ത്ര പ്രതിനിധി ഡോണാൾഡ് ലുവാണ് ഇതിന് നേതൃത്വം നൽകിയതെന്നും ആരോപിച്ചു.











