ബരാമുള്ള: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിലായി. ഇവരിൽ നിന്നും ആയുധങ്ങളും പണവും ലഘുലേഖകളും കണ്ടെടുത്തു.
തുഫായിൽ മജീദ് മിർ, ഒവൈസ് അഹമ്മദ് മിർ, ഷബീർ അഹമ്മദ് വഗായ് എന്നീ ഭീകരരാണ് പിടിയിലായത്. പ്രദേശത്തെ ഭീകര സാന്നിദ്ധ്യത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ജമ്മു കശ്മീർ പൊലീസും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ചേർന്ന് സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
തിരച്ചിൽ നടത്തുകയായിരുന്ന സൈനിക സംഘത്തെ കണ്ട ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സൈന്യം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ലഷ്കർ ഇ ത്വയിബയുടെ ലഘുലേഖകൾ, പിസ്റ്റളുകൾ, തിരകൾ, ഗ്രനേഡ്, 79,800 രൂപ എന്നിവയാണ് ഭീകരരിൽ നിന്നും കണ്ടെടുത്തത്. സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടാണ് ഭീകരർ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post