തിരുവനന്തപുരം: വിഷുക്കൈനീട്ടം എന്ന ഹൈന്ദവ ആചാരം വിവാദമാക്കിയവർക്കെതിരെ രൂക്ഷ വിമർശനവുമായി നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി. കൈനീട്ടത്തിന്റെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിക്കൂട്ടങ്ങളാണ് വിഷുക്കൈനീട്ടത്തെ പരിഹസിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷുക്കൈനീട്ടം വിവാദമാക്കിയ ഹിന്ദുവിരുദ്ധർക്ക് അസഹിഷ്ണുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുരുന്നുകളുടെ കൈയിലേക്ക് ഒരുരൂപയാണ് വെച്ചുകൊടുക്കുന്നത്. ചില വക്രബുദ്ധികള്‍ അതിനുനേരെയും വന്നിട്ടുണ്ട്. 18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്. രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അവരുടെ കഴിവുകള്‍ ഒരിക്കലും പാഴായി പോകരുതെന്ന പ്രാര്‍ഥനയാണ് കൈനീട്ടം നല്‍കിയപ്പോഴുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടേയോ അല്ല. ആ ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മിയെ മനസില്‍ പ്രാര്‍ഥിച്ച് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ആ കൈയിലേക്ക് ഒരു കോടി വന്നിറങ്ങുന്ന അനുഗ്രഹവര്‍ഷമുണ്ടാകണേ, ഈ മുഹൂര്‍ത്തത്തില്‍ എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് ഒരു രൂപ നോട്ട് കൈയില്‍ വെച്ച് കൊടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
കൈനീട്ടത്തിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയേണ്ടത്? ചൊറിയന്‍ മാക്രിപ്പറ്റങ്ങളാണിവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ കൈനീട്ടത്തെ എതിര്‍ക്കാനാകൂ. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് കുടുംബത്തിന്റെ സ്വത്തായിട്ടായിരിക്കാം. പക്ഷെ അവര്‍ രാജ്യത്തിനുള്ള സംഭാവനയാണ്. ആ കുഞ്ഞിന്റെ ഡി.എന്‍.എയില്‍ നവോത്ഥാനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അത് മുന്‍പു പറഞ്ഞ വക്രബുദ്ധികള്‍ സൃഷ്ടിക്കുന്ന നവോത്ഥാനമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Discussion about this post