തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയാണ് കൂടുതൽ എതിർക്കപ്പെടേണ്ടതെന്ന സിപിഎം നേതാവ് എം വി ഗോവിന്ദന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കർ. എല്ലാ തരത്തിലുള്ള വർഗീയതയും ഒരേ പോലെ എതിരക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിൽ നടന്ന ചർച്ചയിലായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐയുടെ സഹായം പറ്റുന്നത് കൊണ്ടാണ് സിപിഎം അവരെ തുറന്ന് എതിർക്കാൻ ഭയപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് ശിവൻകുട്ടിയും ചെങ്ങന്നൂരിൽ സജി ചെറിയാനും ജയിച്ചത് എസ്ഡിപിഐ വോട്ട് വാങ്ങിയാണ്. പത്തനംതിട്ട നഗരസഭ ഭരിക്കുന്നത് ഇരുവരും ഒരുമിച്ചാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ കേരളത്തിലെ ഇടത് പക്ഷവും യുഡിഎഫും തരം പോലെ ന്യൂനപക്ഷ വർഗീയതയുടെ ഗുണഭോക്താക്കളാണ്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി ഇടത് പക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2021ൽ അവർ യുഡിഎഫുമായി അടുത്തതോടെയാണ് സിപിഎമ്മിന് വെൽഫെയർ പാർട്ടി കൊള്ളരുതാത്തവർ ആയതെന്നും ജയശങ്കർ പരിഹസിച്ചു.
Discussion about this post