കൊച്ചി: ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്ന് ബൈപ്പാസ് സർജറിക്ക് വിധേയനായ നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ധമനികളിലെ രക്തമൊഴുക്കിന് തടസം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും തൃപ്‍തികരമാണെന്നും ഡോ. അനില്‍ എസ് ആര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ പറയുന്നു.
‘ലൂയിസ്’ എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി ഇനി എത്താനുള്ളത്. നവാഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ചിത്രത്തിൽ ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നത്.
Discussion about this post