തിരുവനന്തപുരം: ഗുജറാത്തിലെ സദ്ഭരണ മാതൃക പഠിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തിൽ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ഒന്നിച്ച രാഷ്ട്രീയ മുന്നണികൾക്ക് ഇപ്പോൾ നേരം വെളുത്തുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുമ്മനം പറഞ്ഞു.
ബി.ജെ.പി. വിജയിച്ചാൽ നേമത്തെ ഗുജറാത്ത് മാതൃകയിൽ വികസിപ്പിക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കൾ. അല്പമെങ്കിലും രാഷ്ട്രീയ ധാർമ്മികത അവശേഷിക്കുന്നുണ്ടെങ്കിൽ , ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയവർ കേരള ജനതയോട് മാപ്പ് പറയണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ ഗുജറാത്തിലെത്തി മുഖ്യമന്ത്രിയായിരുന്ന ശ്രീ. നരേന്ദ്ര മോദിജിയെ കണ്ടതിന്റെ പേരിൽ ഷിബു ബേബി ജോണിന്റെ രാജി ഇടത് പക്ഷം ആവശ്യപ്പെട്ടു. സി.പി.എം. എം.പി.യായിരിക്കെ എ.പി. അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനം മാതൃകയാക്കണമെന്ന് പറഞ്ഞതിന് അദ്ദേഹത്തെ ഒറ്റപ്പെടുത്തിയ സംഭവവും കുമ്മനം ഓർമ്മിപ്പിച്ചു.
ഗുജറാത്ത് ഉമ്മാക്കി കാട്ടി വെറുപ്പ് രാഷ്ട്രീയം പരത്തിയത് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു. യു.പി.എ. ഭരണകാലത്ത് ഉത്തരാഖണ്ഡിൽ പ്രളയത്തിൽ ശിവഗിരിയിലെ സന്യാസിമാർ കുടുങ്ങിയപ്പോൾ ശിവഗിരി മഠത്തിൽ നിന്ന് വിളിച്ചത് കേന്ദ്ര മന്ത്രിമാരെയായിരുന്നില്ല , ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിജിയെ ആയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം മോദിജി അനുസ്മരിച്ചതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഏത് പദവിയിലും ഏത് സംസ്ഥാനങ്ങളിലുള്ളവർക്കും എന്നും ആശ്രയിക്കുന്ന നേതാവായിരുന്നു മോദിജി എന്നതാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയെയും അദ്ദേഹം വികസന മാതൃക സൃഷ്ടിച്ച ഗുജറാത്തിനെയും ഇകഴ്ത്തിയവർക്ക് ഇന്ന് പശ്ചാത്താപം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ലതാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
Discussion about this post