ഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. രാജ്യത്തെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി.
അതേസമയം റെക്കോര്‍ഡ് വര്‍ധനവോടെ വ്യാപാര കമ്മി 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 63.22 ബില്യണ്‍ ഡോളറായി. 62.83 ശതമാനം ഇറക്കുമതി വർധിച്ചതായാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
2021- 22 സാമ്പത്തിക വർഷത്തിൽ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു. 2023 സാമ്പത്തിക വർഷം എത്തിയപ്പോൾ സഞ്ചിത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി. ആദ്യത്തെ രണ്ട മാസങ്ങളിലാണ് ഈ വളർച്ച ഉണ്ടായത്. ഈ മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് 123.41 ബില്യണ്‍ ഡോളറായി. വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 44.69 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.
പെട്രോളിയം, ക്രൂഡ് ഓയ്ല്‍ ഇറക്കുമതി മെയ് മാസത്തില്‍ 102.72 ശതമാനം ഉയര്‍ന്ന് 19.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതിയാകട്ടെ രണ്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 5.5 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. സ്വര്‍ണ ഇറക്കുമതി 2021 മെയ് മാസത്തിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷത്തിൽ 6 ബില്യണ്‍ ഡോളർ ഉയർന്നു. 677 മില്യണ്‍ ഡോളറായിരുന്നു കഴിഞ്ഞ വർഷത്തെ സ്വർണ ഇറക്കുമതി.
അതേസമയം രാസവസ്തുക്കളുടെ കയറ്റുമതി 17.35 ശതമാനം ഉയര്‍ന്ന് 2.5 ബില്യണ്‍ ഡോളറിലെത്തി. കൂടാതെ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫാര്‍മയുടെ കയറ്റുമതി 10.28 ശതമാനവും എല്ലാ തുണിത്തരങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 27.85 ശതമാനവും വർധിച്ചു.
Discussion about this post