ലാഹോർ: 2013 ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് വരെ തിരക്കുള്ള ഐസിസി അമ്പയറായിരുന്നു പാകിസ്ഥാന്റെ ആസാദ് റൗഫ്. ഐപിഎല്ലിൽ വാതുവെപ്പ്കാരിൽ നിന്നും വിലയേറിയ സമ്മാനങ്ങൾ വാങ്ങി അട്ടിമറിക്ക് കൂട്ട് നിന്നു എന്ന് തെളിഞ്ഞതോടെയാണ് റൗഫിന്റെ കരിയർ മാറി മറിഞ്ഞത്. വിവാദത്തെ തുടർന്ന് 2016ൽ ബിസിസിഐ റൗഫിനെ അഞ്ച് വർഷത്തേക്ക് വിലക്കി. ഇതോടെ അദ്ദേഹത്തിന്റെ കരിയർ ഏറെക്കുറെ അസ്തമിച്ചു.
നിലവിൽ ലാഹോറിൽ, ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന കടയും പാത്രക്കടയും നടത്തിയാണ് ആസാദ് റൗഫ് ജീവിക്കുന്നത്. ഇപ്പോഴും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളൊക്കെ റൗഫ് നിഷേധിക്കുകയാണ്.
‘ആ നശിച്ച ദിവസങ്ങളൊഴികെ, ഐപിഎൽ എന്നെ സംബന്ധിച്ച് ഏറ്റവും നല്ല അനുഭവമായിരുന്നു. ആരോപണങ്ങൾ ഉയർന്നതോടെ ബിസിസിഐ എന്നെ വിലക്കി. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.‘ പാക് മാദ്ധ്യമത്തോട് റൗഫ് വെളിപ്പെടുത്തി.
‘ഞാൻ നിരവധി പ്രാദേശിക- അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചു കഴിഞ്ഞു. ഇനി ഒരങ്കത്തിന് ബാല്യം ഉണ്ട് എന്ന് കരുതുന്നില്ല.‘ അമ്പയറിംഗിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു റൗഫിന്റെ പ്രതികരണം. 2013ന് ശേഷം അമ്പയറിംഗിനെ കുറിച്ച് ചിന്തിക്കാറേയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായ തകർത്ത വൻ വിവാദമായിരുന്നു 2013ലെ ഐപിഎൽ കോഴ വിവാദം. വിവാദം നിരവധി പേരുടെ കരിയറിന് അകാലത്തിൽ വിരാമമിട്ടു. തുടർന്ന് നിയമങ്ങൾ കർശനമാക്കുകയും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഭരണസമിതി നിലവിൽ വരികയും ചെയ്തു.












