യുഎന്‍: ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഈ നവംബറില്‍ ലോക ജനസംഖ്യ എണ്ണൂറു കോടി കടക്കുമെന്നും യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രൊസ്പക്‌ട്‌സ് പറയുന്നു.
ലോക ജനസംഖ്യ ഇപ്പോള്‍ വര്‍ധിക്കുന്നത് ഒരു ശതമാനത്തിനു താഴെ മാത്രമാണ്. 1950നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2030-ല്‍ ലോകത്തെ ആകെ ജനങ്ങളുടെ എണ്ണം 850 കോടിയില്‍ എത്തും. 2050ല്‍ ഇത് 970 കോടി ആവുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2080-ല്‍ ജനസംഖ്യ ആയിരം കോടി കടക്കും. 2100 വരെ വലിയ വര്‍ധന പ്രതീക്ഷിക്കുന്നില്ലെന്നും യുഎന്‍ കണക്കുകൂട്ടൽ.
അടുത്ത വര്‍ഷം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും. 2022-ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.412 ബി്‌ല്യണും (നൂറു കോടി) ചൈനയുടേത് 1.426 ബില്യണുമാണ്. 2050-ല്‍ ഇത് 1.668 ബില്യണും 1.317 ബില്യണുമായി മാറും. കിഴക്കന്‍ ഏഷ്യയും തെക്കു കിഴക്കന്‍ ഏഷ്യയുമാണ് 2022-ല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മേഖലകള്‍. ആഗോള ജനസംഖ്യയുടെ 29 ശതമാനവും ഈ മേഖലകളിലാണ്. മധ്യ, തെക്കന്‍ ഏഷ്യയില്‍ ലോക ജനസംഖ്യയുടെ 26 ശതമാനവും കഴിയുന്നു.
2050 വരെയുള്ള ജനസംഖ്യാ വര്‍ധനയില്‍ കൂടുതലും എട്ടു രാജ്യങ്ങളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, താന്‍സാനിയ എന്നിവ.
Discussion about this post