കുവൈറ്റ്: അപ്പാർട്ട്‌മെന്റുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം ആരംഭിച്ചു. ബനീദ് അൽഗറിൽ മുന്നറിയിപ്പ് നൽകിയാണ് സംഘം പ്രവർത്തനം ആരംഭിച്ചത്.
നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ ശിക്ഷ നടപ്പിലാക്കാണ് കുവൈത്ത് മുൻസിപ്പാലിറ്റിയുടെ തീരുമാനം. നിയമലംഘകർക്ക് 500 ദിനാർ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു നിയമത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്.
ബാൽക്കണികളിലും ജനലുകളിലും വസ്ത്രങ്ങൾ, പ്രത്യേകിച്ച് അടിവസ്ത്രങ്ങൾ, ഉണക്കാനിടുന്നത് ശരിയായ രീതിയല്ല.അത് തീർച്ചയായും നഗര സൌന്ദര്യത്തിന് കോട്ടം തട്ടിക്കും. കൂടാതെ കുവൈറ്റിലെ പൊടിക്കാറ്റ് കാരണം ഉണക്കാനിടുന്ന വസ്ത്രങ്ങൾ മലിനമാക്കും.അത് വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും കരടുനിയമത്തിൽ വ്യക്തമാക്കുന്നു.
അനാവശ്യ വസ്തുക്കൾ ബാൽക്കണിയിൽ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകൾ, തെരുവുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ, കടൽത്തീരം, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർ 2,000 മുതൽ 5,000 (5.1 ലക്ഷം രൂപ–12.9 ലക്ഷം രൂപ) ദിനാർ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തിൽ പറയുന്നു.
കേടായ വാഹനങ്ങൾ, ബോട്ടുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ തെരുവിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കാൻ പാടില്ല. നോട്ടിസ് ലഭിച്ചിട്ടും 48 മണിക്കൂറിനകം മാറ്റാത്ത വാഹനങ്ങൾ കണ്ടുകെട്ടും. 3 മാസത്തിനകം തിരിച്ചെടുക്കാത്തവ ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post