ഒറിഗോണ്‍: ടോക്കിയോ ഒളിംപിക്സിന് പിന്നാലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമെന്ന് ഒറിഗോണ്‍ മീറ്റിലെ നീരജിന്റെ വെള്ളി മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്, വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ചോപ്രയ്ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒളിംപിക്സ് ജാവലിനില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്ന നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലാണ് കരസ്ഥമാക്കിയത്. ഇതിന് മുമ്പ് ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക മീറ്റില്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുള്ളൂ. പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു വെങ്കലമായിരുന്നു സ്വന്തമാക്കിയത്. ഇതോടെ ഒളിംപിക്സിലും ലോക മീറ്റിലും മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന നേട്ടം നീരജ് ചോപ്രയ്ക്ക് സ്വന്തമായി.
ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരില്‍ വിവിധ റൗണ്ടുകളില്‍ പ്രകടനം മെച്ചപ്പെടുത്തി നീരജ് വെള്ളിയിലേക്ക് ജാവലിന്‍ എറിയുകയായിരുന്നു. 88.13 മീറ്റര്‍ ദൂരവുമായാണ് നീരജിന്റെ വെള്ളി നേട്ടം.
Discussion about this post