തിരുവനന്തപുരം: കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതോടെ ഇടതുമാദ്ധ്യമ പ്രവർത്തകർ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി മുന്നോട്ടുവയ്ക്കുന്നത് അഴിമതിരഹിതവും വികസനോന്മുഖവുമായ രാഷ്ട്രീയമാണെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ ചിലരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് കെ.സുരേന്ദ്രന്റെ മകനെതിരെയുള്ള ആരോപണമെന്നും വി.മുരളീധരൻ ചൂണ്ടിക്കാണിച്ചു.
വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൂടെ കേരളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന അടിസ്ഥാനസൗകര്യ വികസനം എന്ന ഓണസമ്മാനം നൽകിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഭാരതത്തിൻ്റെ അഭിമാനമായ പടക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു. ഓണക്കാലത്ത് കേരളത്തിലെത്തിയ പ്രധാനമന്ത്രി മലയാളികളുടെ ഹൃദയം കവർന്നു. എന്നാൽ നരേന്ദ്രമോദിയുടെ വാക്കുകൾ ആരെയൊക്കെയോ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഉറപ്പാണ്. കേരളത്തിലും ‘ഇരട്ട എൻജിൻ സർക്കാർ’ വരണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ചെയ്തതിൽ ചിലർ വിളറിപൂണ്ടു എന്ന് വി.മുരളീധരൻ പറയുന്നു.
പൂർണയോഗ്യതയുള്ള ഒരു ചെറുപ്പക്കാരൻ ജോലി നേടിയാൽ അതിനെ “ബന്ധുനിയമനത്തിൻ്റെ” പട്ടികയിൽപ്പെടുത്തുന്നത് സിപിഎമ്മിൻ്റെ വിടുപണി ചെയ്യലാണ്. സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് കേരളത്തിലെ സർവകലാശാലകളിൽ നിയമനം നൽകുന്നതു പോലെയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ നിയമനം എന്ന് കരുതുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റഡിക്ലാസുകളിൽ മുടങ്ങാതെ പങ്കെടുക്കുന്നവരായിരിക്കും. ഇടതുപക്ഷ മാദ്ധ്യമങ്ങളുടെ ദാസ്യപ്പണികൊണ്ട് ഭാരതീയ ജനതാപാർട്ടിയുടെ കുതിപ്പിനെ തടയാനാകില്ല എന്നും മുരളീധരൻ പറഞ്ഞു.
Discussion about this post