ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ലിസ് ട്രസ് വിജയിച്ചത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നിട്ടുനിന്നെങ്കിലും പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പിൽ ലിസ് ട്രസിന് മൂൻതൂക്കം ലഭിക്കുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി നാല്പതിനായിരം അംഗങ്ങളാണ് വോട്ടു ചെയ്തത്. പോരാട്ടത്തിനൊടുവിൽ 57 ശതമാനം വോട്ടുകൾ നേടിയാണ് ലിസ് ട്രസ് ഋഷി സുനക്കിനെ പരാജയപ്പെടുത്തിയത്.
ബോറിസ് ജോൺസൺ രാജിവെച്ചതിനെ തുടർന്നാണ് ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടക്കം മുതൽ തന്നെ ടോറി എംപിമാരുടെ വലിയ പിന്തുണ നേടി ഋഷി സുനക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.എങ്കിലും അവസാന റൌണ്ടിൽ ഏകദേശം ഇരുപതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിൽ ലിസ് ട്രസ് വിജയം സ്വന്തമാക്കി.
അവസാന ഘട്ട വോട്ടടുപ്പ് മുൻപ് മത്സരാർത്ഥികൾ തമ്മിൽ നിരവധി മാദ്ധ്യമസംവാദങ്ങളിൽ ഏർപ്പെടും. ഇതിലൂടെ അവർ മുന്നോട്ടുവെയ്ക്കുന്ന വികസന കാഴ്ചപാടുകളും അവതരിപ്പിക്കും. ഇതിനോടനുബന്ധിച്ച് നടന്ന എല്ലാ സർവ്വേ ഫലങ്ങളിലും ലിസ് ട്രസിന് തന്നെയാണ് മുൻതൂക്കം പ്രവചിച്ചിരുന്നത്. സർവ്വേ ഫലങ്ങളെല്ലാം അർത്ഥവാക്കികൊണ്ട് ലിസ്ട്രസ് പ്രധാനമന്ത്രി പദത്തിലേക്കെത്തി.
മാർഗരറ്റ് താച്ചെ, തേരേസ മേ എന്നിവർക്ക് ശേഷം ബ്രിട്ടൻറെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ് 46 കാരിയായ ലിസ് ട്രസ് . 2019-ൽ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോൾ, ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആയിരുന്നു. ആഗോള രാഷ്ട്രീയ, ബിസിനസ്സ് മേഖലകളിൽ ഈ സമയത്ത് ട്രസ് തൻറെ കഴിവ് തെളിയിച്ചിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലിസ് മുന്നിൽ നിന്നിരുന്നു. 2021ൽ ഇതേ സർക്കാരിൻറെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ലിസ് ട്രസ്. ഈ സമയത്തും ഇന്ത്യയുമായുള്ള വിദേശകാര്യ നയതന്ത്ര ചർച്ചകൾക്ക് ലിസ് ട്രസ് നേതൃത്വം നൽകിയിരുന്നു.
ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലാണ് നിലവിൽ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക.ആദ്യമായാണ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിന് പുറത്ത് ചടങ്ങുകൾ നടക്കുന്നത്. ആചാരപരമായ ചടങ്ങുകൾക്കുശേഷം ബുധനാഴ്ച ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക. മറ്റ് പ്രധാനപ്പെട്ട ക്യാബിനറ്റ് പദവികളും ബുധനാഴ്ച പ്രഖ്യാപിക്കും.
Discussion about this post