കൊച്ചി: രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച സർവ്വകലാശാല വിസിമാരുടെ പോരാട്ടം ഫലിച്ചില്ല. തൽക്കാലം വിസിമാർക്ക് പദവിയിൽ തുടരാമെന്നും അന്തിമ തീരുമാനം ചാൻസലറുടേതാണെന്നും പ്രത്യേക സിറ്റിംഗിൽ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിസിമാരുടെ ഹർജികൾ പരിഗണിച്ചത്. ദീപാവലി അവധിയായിട്ടും ഇതിനായി പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു.
വിസിമാരുടെ വാദത്തെ നിശിതമായി ഖണ്ഡിക്കുന്ന മറുചോദ്യങ്ങളാണ് വാദത്തിലുടനീളം കോടതി ഉന്നയിച്ചത്. രാജി ആവശ്യപ്പെടാൻ ചാൻസലർക്ക് അധികാരമില്ലെന്ന് എംജി സർവ്വകലാശാല വിസി വാദിച്ചെങ്കിലും അത് ശരിയാണ് പക്ഷെ പുറത്താക്കാൻ അധികാരമുണ്ടെന്ന്് ആയിരുന്നു കോടതിയുടെ മറുപടി. വിസിമാരുടെ നിയമന അധികാരി ചാൻസലറാണ്. എങ്കിൽപിന്നെ എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടെന്നും കോടതി ചോദിച്ചു.
വിസിമാർക്ക് മാന്യമായി പുറത്ത് പോകാനുളള അവസരമാണ് ഗവർണർ നൽകിയത്. സാങ്കേതിക സർവ്വകലാശാല വിസിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ബാധകമാണെങ്കിൽ 24 വരെ സമയം അനുവദിച്ചത് ഗവർണറുടെ മഹാമനസ്‌കതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തന്റേത് പുനർനിയമനമാണെന്നും ഇത്തരം നിയമനങ്ങളിൽ യുജിസി ചട്ടം ബാധകമല്ലെന്നും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ വാദിച്ചു. എന്നാൽ 80 വയസ് വരെ പുനർനിയമനം ലഭിക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. അമേരിക്കയിൽ സുപ്രീംകോടതി ജഡ്ജിമാർ വിരമിക്കാറില്ലെന്ന് കണ്ണൂർ സർവ്വകലാശാല വിസിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ചില ജഡ്ജിമാർ വിരമിക്കാറില്ല മരിച്ചുപൊയ്‌ക്കോളുമെന്നായിരുന്നു കോടതിയുടെ മറുപടി.
മലയാളം സർവ്വകലാശാലയിലെ വിസി നിയമനം മറ്റ് സർവ്വകലാശാലകളിലേത് പോലെയല്ലെന്ന വാദത്തെയും കോടതി പൂർണമായി അംഗീകരിച്ചില്ല. നിങ്ങൾ ഒരു തെറ്റ് ചെയ്താലും മാറ്റാനാകില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പെരുമാറ്റദൂഷ്യമോ അധികാര ദുർവ്വിനിയോഗമോ കണ്ടെത്തിയാലേ ചാൻസലർക്ക് ഇത്തരത്തിൽ നടപടിയെടുക്കാനാകൂവെന്ന് ആയിരുന്നു വിസിമാരുടെ വാദം. വിസിമാരുടെ ഭാഗം വിശദീകരിക്കാനായി 10 ദിവസത്തെ സമയം കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ടെന്ന് ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കി. വിശദീകരണം കേൾക്കാതെ നടപടിയെടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകി. ഇതിന് ശേഷം ചാൻസലർക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post