ന്യൂയോർക്ക്: ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലാണ് ഐടി ലോകത്തെ സജീവ ചർച്ച. ജീവിനക്കാരുടെ ജോലി കളഞ്ഞതിൽ ഇലോൺ മസ്‌കിനെ പഴിചാരിയവരും കുറ്റപ്പെടുത്തിയവരും ധാരാളം. എന്നാൽ പിരിച്ചുവിടൽ നടപടിയിലേക്ക് നയിച്ച കാരണങ്ങൾ ലോകത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ് ഇലോൺ മസ്‌ക്.
ഓരോ ദിവസവും നാല് മില്യൻ ഡോളറിലധികം നഷ്ടത്തിലാണ് ട്വിറ്ററെന്ന് മസ്‌ക് പറഞ്ഞു. ഇത്രയും നഷ്ടത്തിൽ സഞ്ചരിക്കുമ്പോൾ മറ്റ് വഴികൾ ഇല്ല. ട്വിറ്ററിലെ ജീവനക്കാരെ കുറയ്ക്കുന്നതിനെക്കുറിച്ചെന്ന് സൂചിപ്പിക്കുന്ന ട്വീറ്റിലാണ് മസ്‌കിന്റെ വിശദീകരണം.
മൂന്ന് മാസത്തെ സമയപരിധി നൽകിയതിൽ തന്നെ എല്ലാവരും അതിശയിക്കുകയാണ്. നിയമപരമായി അതിന്റെ പകുതി മാത്രം മതിയാകുമെന്നും മസ്‌ക് പറയുന്നു.
ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മസ്‌കിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയിലെ ജീവനക്കാരെ ഉൾപ്പെടെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ എത്ര പേർക്ക് തൊഴിൽ നഷ്ടമായി എന്നതിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നിട്ടില്ല.
സിഇഒ പരാഗ് അഗർവാൾ, ലീഗൽ എക്‌സിക്യൂടടീവ് വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെദ് സെഗാൾ, ജനറൽ കോൺസൽ സിയാൻ എഡ്‌ഗെറ്റ് എന്നിവരും പുറത്താക്കിയവരിൽ ഉൾപ്പെടും. ഇതുവരെ 7500 ഓളം പേരെ പുറത്താക്കിയിട്ടുണ്ടെന്നാണ് വിവരം.
ഒരു വർഷം മുൻപ് ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ 66 മില്യൻ ഡോളർ ലാഭത്തിലായിരുന്ന സ്ഥാപനമാണ് ട്വിറ്റർ. എന്നാൽ ഇക്കുറി ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 270 മില്യൻ ഡോളർ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post