തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർ സിപിയുടെ ഗതി വരുമെന്ന് പറഞ്ഞ മന്ത്രി വി. ശിവൻകുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി. ഈ മാസം 18, 19 തീയതികളിൽ ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി പ്രതിഷേധമാർച്ച് നടത്തും.
ഗവർണർക്കെതിരായ മന്ത്രി വി. ശിവൻകുട്ടിയുടെ ഭീഷണികൾ ദിവാൻ ഭരണത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടാണ് ഗവർണർക്ക് സർ സിപിയുടെ ഗതി വരുമെന്ന് ശിവൻകുട്ടി മറുപടി നൽകിയത്. ഗവർണറെ കൊലപ്പെടുത്തുമെന്നാണ് ശിവൻകുട്ടി പറഞ്ഞതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചു.
ഗവർണറെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. സിപിയെ കൊലപ്പെടുത്താൻ ശ്രമിച്ചവർക്ക് തങ്ങൾ സ്മാരകം പണിതിട്ടുണ്ടെന്നും കൊലപാതകികൾക്ക് ആദരവു നൽകുമെന്നും ശിവൻകുട്ടി പറഞ്ഞത് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ്‌മോഡൽ പ്രസംഗത്തെക്കാൾ ഗുരുതരമാണെന്നും ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളുടെ നിലവാരത്തിലേക്ക് താഴുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവിയിലിരിക്കുന്നവരെ വധിക്കുമെന്ന് പറയുന്നത് തീവ്രവാദ സംഘടനകളാണ്. അതേ ശൈലിയാണ് മന്ത്രിയും സ്വീകരിച്ചത്. സർക്കാരിന്റെ ജനാധിപത്യ നിഷേധവും അഴിമതിയും സ്വജനപക്ഷപാതവും പ്രതിഷേധങ്ങളിൽ ഉയർത്തിക്കാട്ടാനുമാണ് ബിജെപിയുടെ നീക്കം.
പാകിസ്ഥാൻവാദം അംഗീകരിച്ചയാളെന്ന് സർ സിപിയെ അധിക്ഷേപിക്കുകയാണ് ശിവൻകുട്ടിയെന്നും കൃഷ്ണദാസ് പറഞ്ഞു. മന്ത്രിക്ക് ചരിത്രം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. കമ്യൂണിസ്റ്റുപാർട്ടിയുടെ ഔദ്യോഗിക ജിഹ്വയായ പീപ്പിൾസ് ഡെയ്‌ലിയിൽ അന്നത്തെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി.ജോഷി ഇത് സംബന്ധിച്ച് തന്റെ പേരുവച്ചെഴുതിയ വിശദമായ ലേഖനം മന്ത്രി വായിക്കണമെന്നും കൃഷ്ണദാസ് ആരോപിച്ചു.
ഗവർണറെ കൊലപ്പെടുത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പാകിസ്താനുമായി ചേർന്ന് സിപി രാമസ്വാമി അയ്യർ ഇന്ത്യക്കെതിരെ പ്രവർത്തിച്ചതിന് ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നുമായിരുന്നു ശിവൻകുട്ടിയുടെ വാദം.
Discussion about this post