ടെഹ്റാൻ ; ക്രൂരമായ മതനിയമങ്ങൾ പിന്തുടർന്ന് മനുഷ്യരെ ചവുട്ടി മെതിയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നകിരാത ഭരണകൂടമാണ് ഇറാനിലെന്ന് വിമർശനം. ഇറാനിലെ പരമാധികാരിയായ ആയത്തൊള്ളാ അലി ഖുമൈനിയുടെ സഹോദരി ബദ്രി ഹൊസൈനി ഖുമൈനിയാണ് സ്വന്തം സഹോദരനെതിരേ അതിനിശിതമായ വിമർശനങ്ങളുയർത്തിയിരിക്കുന്നത്. മതഭരണത്തിൽ നിന്നും സ്വതന്ത്രമാകാൻ ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ലെന്നും ഇറാൻ ഭരണാധികാരി ജനങ്ങളെ കേൾക്കാൻ തയ്യാറാവുന്നില്ലെന്നും അവർ പറഞ്ഞു.
ഹിജാബ് തലമുടി മറച്ചില്ലെന്ന കാരണത്താൽ മഹ്സ അമീനിയെന്ന ഇരുപത്തിരണ്ട്കാരിയെ മതപ്പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് മതമേധാവിത്വത്തിനെതിരെ ഇറാനിൽ നടക്കുന്ന സമരങ്ങൾ ദിവസേന ശക്തമാവുകയാണ്. ആയിരക്കണക്കിന് സമരക്കാരെ ഇതിനകം തടവിലാക്കിയിട്ടുണ്ട്. നൂറോളം പേർ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെയാണ് ഇറാനിലെ പരമാധികാരിയായ ആയക്കൊള്ളാ അലി ഖുമൈനിയുടെ സഹോദരി തന്നെ ശക്തമായ വിമർശനങ്ങളുമായെത്തുന്നത്.
“ഒരു മനുഷ്യൻ്റെ സ്വാഭാവിക ധർമ്മമെന്ന നിലയിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിരന്തരം ഞാനെൻ്റെ സഹോദരനെ അറിയിച്ചിരുന്നു. പക്ഷേ അദ്ദേഹം അത് ഒരിക്കലും വകവച്ചിട്ടേയില്ല. പകരം മുൻകാല ഖുമൈനിമാരെപ്പോലെത്തന്നെ ക്രൂരമായ മതനിയമങ്ങൾ പിന്തുടർന്ന് മനുഷ്യരെ ചവുട്ടി മെതിയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇനിയും ഇത് കണ്ടു നിൽക്കാനാകില്ല”
“ഇറാനിൽ ഇസ്ലാമിക റിപ്പബ്ളിക് ഭരണത്തിൻ്റെ ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഇരകളായി നിലവിളിക്കുന്ന എല്ലാ അമ്മമാരോടുമൊപ്പം ഞാനുമുണ്ട്.”
“ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ച ആയത്തൊള്ളാ റുഹൊല്ലാ ഖൊമൈനി മുതൽ ഇപ്പോഴത്തെ ഖൊമൈനിയായ സ്വന്തം സഹോദരൻ വരെയുള്ളവരുടെ ഭരണം ഏകാധിപത്യപരവും ക്രൂരവും പീഢനങ്ങൾ നിറഞ്ഞതുമായിരന്നു. എൻ്റെ മനസ്സ് ഇന്നാട്ടിലെ ജനങ്ങൾക്കൊപ്പമാണ് – പ്രത്യേകിച്ച് സ്ത്രീകളോടൊപ്പം. ഇറാനിയൻ സൈനികരും പോലീസും ജനങ്ങൾക്കെതിരെയുള്ള ക്രൂരതകൾ അവസാനിപ്പിയ്ക്കുക. ആയുധം താഴെ വയ്ക്കുക.” ബദ്രി ഹൊസൈനി ആവശ്യപ്പെടുന്നു.
ഇറാനിൽ തന്നെ ജീവിക്കുന്ന എൺപത്കാരിയായ ബ്രദ്രി ഖൊമൈനി എഴുതിയ കത്ത് അവരുടെ മകനാണ് ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചത്.
ഇതിനിടെ ഭരണകൂട വിരുദ്ധ പോരാട്ടങ്ങളിൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഒരു പൗരനെ കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കി. ഈ സമരങ്ങളിൽ പിടിക്കപ്പെട്ടവരെ ഇതിനു മുൻപും കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പരസ്യ വധശിക്ഷ നടപ്പിലാക്കുന്നത്.
Discussion about this post