ലണ്ടൻ; ലണ്ടൻ കൌൺസിലിൽ നിന്ന് കോവിഡ് ദുരിതാശ്വാസ തുക വാങ്ങിയെടുത്ത് ഭീകരപ്രർത്തനത്തിന് കൈമാറ്റം ചെയ്തതിന് ബാർബർ ഷോപ്പ് ഉടമയക്ക് ജയിൽ ശിക്ഷ. ബാർബർ ഷോപ്പ് ഉടമ താരേക് നമൂസിന് (43) ആണ് ലണ്ടൻ കോടതി 12 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്. കിംഗ്സ്റ്റൺ ക്രൗൺ കോടതിയാണ് നമൂസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 18 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് നമൂസിനെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കാണ് താരേക് നമൂക് പണം നൽകിയതെന്നാണ് കണ്ടെത്തൽ. പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിൽ ആണ് നമൂസ് ബോസ് ക്രൂ ബാർബേഴ്‌സ് എന്ന സ്ഥാപനം നടത്തിയിരുന്നത്. പകർച്ചവ്യാധിയുടെ സമയത്ത് ഹാമർസ്മിത്ത്, ഫുൾഹാം കൗൺസിലുകളിൽ നിന്നാണ് കൊറോണ ദുരിതാശ്വാസ ഫണ്ടുകൾ നമൂസിന് ലഭിച്ചത്.
ഏകദേശം 11,280 പൗണ്ട് ഭീകരർക്ക് കൈമാറ്റം ചെയ്തതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇസ്ലാമിക് സ്റ്റേറ്റിൻറെ സ്നൈപ്പർ റൈഫിൾ പോരാളിയായ യഹ്യ അഹമ്മദ് ആലിക്ക് ആയുധങ്ങൾ വാങ്ങാനായി 25,000 പൌണ്ട് താൻ അയച്ചുകൊടുത്തതായി നമൂസ് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ബ്ലൈത്ത് റോഡിലെ ബാർബർ ഷോപ്പിന് മുകളിലുള്ള ഫ്ലാറ്റിലാണ് നമൂസ് താമസിച്ചിരുന്നത്. ഇവിടെ കിടപ്പുമുറിയിലെ ഡ്രോയറിൽ നിന്നും 3,000 പൗണ്ട് പോലീസ് കണ്ടെത്തിയിരുന്നു.
സിറിയയിലെ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കാൻ താൻ ഫണ്ട് അയച്ചതായി നമൂസ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പണം തീവ്രവാദത്തിന് ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും നമൂസ് പറഞ്ഞു.2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയിൽ ആണ് നമൂസ് ഫണ്ട് കൈമാറ്റം ചെയ്തത്. ഇതോടനുബന്ധിച്ച് എട്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
ബോൾ ബെയറിംഗുകൾ ഉപയോഗിച്ച് എങ്ങനെ മികച്ച സ്‌ഫോടകവസ്തു നിർമ്മിക്കാമെന്നും ഒറ്റപ്പെട്ട ആക്രമണം നടത്താൻ കത്തികൾ എങ്ങനെ ഉപയോഗിക്കാമെന്നും വിശദീകരിക്കുന്ന വീഡിയോകളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ വിവരങ്ങൾ കൈവശം വച്ചതിനും നമൂസിനെതിരെ കോടതി കുറ്റം ചുമത്തി.
”കോവിഡ് വായ്പ തിരിച്ചെടുക്കാൻ കോടതിക്ക് അർഹതയുണ്ട്, നിങ്ങൾ ആ പണം കറൻസി എക്‌സ്‌ചേഞ്ചിലൂടെ സിറിയയിലെ തീവ്രവാദികൾക്ക് അയച്ചുകൊടുത്തു”. ഇതിലൂടെ തീവ്രവാദ സംഘടനകളോട് ബന്ധമുള്ള വ്യക്തിയാണെന്ന് നിങ്ങൾ തെളിയിച്ചു. തീവ്ര ഇസ്ലാമിക തത്വങ്ങൾക്കനുസൃതമായി ഒരു ഭരണകൂടം പുനഃസ്ഥാപിക്കാൻ നമൂസ് പദ്ധിതിയിട്ടതായും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജി ലോഡ്ഡർ കെസിയാണ് ശിക്ഷ വിധിച്ചത്.
താൻ പണം അയച്ചിട്ടില്ലെന്ന് വാദിച്ച് കോടതി നടപടികളെ തടസ്സപ്പെടുത്താനും നമൂസ് ശ്രമിച്ചു.ശിക്ഷാ വിധിയ്ക്ക് ശേഷം സെല്ലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹം കോടതിയിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരെ തിരിഞ്ഞു “അല്ലാഹു നിങ്ങളെ നശിപ്പിക്കട്ടെ എന്നായിരുന്നു നമൂസിൻറെ ആക്രോശം. നിങ്ങൾ ഒരു കാഫിറാണ് (അവിശ്വാസി) നിങ്ങളുടെ ജീവിതം നരകത്തിൽ അവസാനിക്കുമെന്നും നമൂസ് പറഞ്ഞു.
Discussion about this post