ന്യൂഡൽഹി: കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും വലിയ സംഭവമായി ഇത് പ്രചരിക്കപ്പെട്ടു. 52 വയസ്സുള്ള രാഹുൽ ഗാന്ധി പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ കൊടും തണുപ്പിൽ കേവലം ടി ഷർട്ട് മാത്രം ധരിച്ച് ചുറുചുറുക്കോടെ നടന്ന് നീങ്ങുന്നത് രാഷ്ട്രീയ എതിരാളികളെപ്പോലും അത്ഭുതപ്പെടുത്തി. രാഹുൽ ഗാന്ധിയ്ക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് ചിലർ പരിഹസിച്ചു. തണുപ്പിനെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് സത്യത്തിന്റെ കവചമുണ്ടെന്നായിരുന്നു ഇതിനോട് സഹോദരി പ്രിയങ്ക വാദ്ര പ്രതികരിച്ചത്. എന്നാൽ ഇതിന്റെ യഥാർത്ഥ വസ്തുത ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി നേതാവ് മജീന്ദർ സിംഗ് സിർസ.
ടീ ഷർട്ടിനുള്ളിൽ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള തെർമൽ ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ‘ പ്രകടനം’ എന്നാണ് മജീന്ദർ സിംഗ് സിർസ പറയുന്നത്. ഇത് വ്യക്തമാക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കോളറിന്റെ ക്ലോസപ്പ് ചിത്രമാണ് ഇതിന് തെളിവായി സിർസ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ ഷർട്ടിന് അടിയിലായി തെർമൽ ധരിച്ചിരിക്കുന്നത് വ്യക്തമായി കാണാം.
പുറം പൂച്ച് പുറത്തായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിർസ രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചത്. ടി ഷർട്ടിനുള്ളിലെ തെർമൽ വ്യക്തമാക്കുന്നത് രാഹുൽ ഗാന്ധിയുടെ കള്ളത്തരമാണ്. ശൈത്യകാലത്ത് തണുപ്പ് അനുഭവപ്പെടുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിനിടെ രാഹുൽ പയറ്റിയത് പൊതുജന ശ്രദ്ധ നേടാനുള്ള തന്ത്രമാണെന്നും സിർസ ട്വിറ്ററിൽ കുറിച്ചു. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു സത്യം വെളിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
ഇതിന് പിന്നാലെ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് എത്തി. ഇതോടെ പ്രതിരോധത്തിലായ കോൺഗ്രസ് ചിത്രത്തിൽ കാണുന്നത് ടി ഷർട്ടിലെ ചുളിവാണെന്നാണ് വാദിക്കുന്നത്.
Discussion about this post