റാഞ്ചി: നിക്കാഹുകളിൽ നൃത്തത്തിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്തി ഇസ്ലാമിക സംഘടനകൾ. ഝാർഖണ്ഡിലെ ധൻബാദിലുള്ള 55 ഇസ്ലാമിക സംഘടനകളാണ് വിലക്കുമായി രംഗത്ത് വന്നിരിക്കുന്നത്. വിലക്കു ലംഘിക്കുന്ന നിക്കാഹുകളിൽ കാർമ്മികത്വം വഹിക്കാൻ ഖാസിമാർ എത്തില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്ലാമിക നേതാവ് തൻസീം ഉലമ അഹ്ലേ സുന്നത്തിന്റെ നേതൃത്വത്തിൽ സംഘടനാ പ്രതിനിധികൾ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. നിക്കാഹ് വേളയിലെ ഡാൻസ്, ഡിജെ, പടക്കം പൊട്ടിക്കൽ എന്നിവയ്ക്കാണ് വിലക്കുള്ളത്. ‘ നിക്കാഹ് ആസാൻ കരോ’ എന്ന പേരിൽ ഉടൻ ഒരു ക്യാമ്പെയ്ൻ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പാട്ടും നൃത്തവുമെല്ലാം ഇസ്ലാമിക നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ഇതെല്ലാം അനാവശ്യമായി പണം ചെലവാക്കലാണെന്ന നിഗമനത്തിലും യോഗം എത്തി. ഇതേ തുടർന്ന് ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. ഡിജെയ്ക്കും മറ്റുമായി ഉപയോഗിക്കാൻ തീരുമാനിച്ച ശ്രമം സംഘടനകളിലേക്ക് സംഭാവന ചെയ്യാനും ആളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.












