കൊച്ചി : ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നല്ല ഏലയ്ക്ക ലഭിച്ചില്ലെങ്കിൽ അത് ഇല്ലാതെയും അരവണ ഉണ്ടാക്കാമെന്നും കോടതി വ്യക്തമാക്കി.
അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക് ഭക്ഷ്യയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിദ്ധ്യമാണ് ഏലയ്ക്കയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഇതിൽ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് കോടതി അരവണയുടെ വിതരണം തടഞ്ഞത്. സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും അരവണയുടെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Discussion about this post