ന്യൂഡൽഹി: ഇന്ത്യയെ വാക്കുകളാൽ നിർവചിക്കാൻ സാധിക്കില്ലെന്നും, അത് അനുഭവിച്ചറിയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നടത്തുന്ന എംവി ഗംഗാ വിലാസ് ക്രൂയിസ് കപ്പൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഒരു സുപ്രധാന നിമിഷമാണിത്. ഗംഗാ വിലാസ് ക്രൂയിസിന്റെ ഉദ്ഘാടനത്തോടെ ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യയ്ക്ക് പുതിയൊരു സ്ഥാനം ലഭിച്ചിരിക്കുകയാണ്. രാജ്യത്തെ വിനോദസഞ്ചാര രംഗത്തെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് മാത്രമല്ല, പുതിയ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ ഭാവനയ്ക്ക് അതീതമായ പലതും ഗംഗാവിലാസിലുണ്ട്. ഇന്ത്യയെ വാക്കുകൾ കൊണ്ട് നിർവചിക്കുക എന്നത് അസാദ്ധ്യമാണ്. അത് ഹൃദയം കൊണ്ട് അനുഭവിക്കാൻ മാത്രമേ സാധിക്കൂ.
ഗംഗ എന്നത് നമ്മളെ സംബന്ധിച്ച് പുണ്യനദി മാത്രമല്ല, മഹത്തായ ചരിത്രത്തിന്റെ കൂടി സാക്ഷിയാണ്. നമാമി ഗംഗ പദ്ധതിയിലൂടെ നാം ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജലസവാരി ഒരുക്കുന്ന എംവി ഗംഗാവിലാസ് റിവർ ക്രൂയിസ് യാത്രയുടെ തുടക്കം ഒരു സുപ്രധാന നിമിഷമാണ്. ഇന്ത്യയിൽ ടൂറിസം രംഗത്തെ പുതുയുഗത്തിനാണ് തുടക്കമാകുന്നത്. 1000 കോടി രൂപയിലധികം വരുന്ന ഉൾനാടൻ ജലഗതാഗത പദ്ധതികൾക്കും ഇന്ന് തറക്കല്ലിട്ടു. കിഴക്കൻ ഇന്ത്യയിലെ വ്യാപാര-ടൂറിസം മേഖലകളെ ഇത് ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യും.
ജലപാതകളിലൂടെയുള്ള സഞ്ചാരം പരിസ്ഥിതിക്ക് ഗുണകരമാണ്. 3200 കിലോമീറ്ററിലധികം ദൂരമാണ് ഗംഗാവിലാസ് സഞ്ചരിക്കുന്നത്. രാജ്യത്തെ സജീവമായ ഉൾനാടൻ ജലപാതകളുടെ വികസനത്തിന് ഉദാഹരണമാണിത്. 24 സംസ്ഥാനങ്ങളിലായി 111 ദേശീയജലപാതകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അഭൂതപൂർവ്വമായ വളർച്ചയാണ് നേടുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങീ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. 3200 കിലോമീറ്റർ ദൂരം 51 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. നദിയിലൂടെ ഒരു ക്രൂയിസ് കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇത്.
Discussion about this post