തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ കാണികളുടെ എണ്ണം വളരെ കുറവ്. ഗാലറികളിലെ കസേരകൾ മുക്കാലും ഒഴിഞ്ഞുകിടക്കുകയാണ്. ബിസിസിഐയെയും കേരള ക്രിക്കറ്റ് അസോസിയേഷനെയും നിരാശപ്പെടുത്തിയ സംഭവം ക്രിക്കറ്റ് ലോകകപ്പ് വേദിക്കായുളള കേരളത്തിന്റെ ശ്രമങ്ങൾക്കും വലിയ തിരിച്ചടിയാകും.
ഗാലറിയിലെ കാലിയായ കസേരകൾ വ്യക്തമാക്കുന്ന കളിയുടെ ലൈവ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്ന കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം വലിയ വിവാദമായിരുന്നു. കാണികൾ കുറഞ്ഞതോടെ മന്ത്രിയുടെ വാക്കുകൾ എടുത്ത് ട്രോളന്മാരും ആക്രമണം തുടങ്ങി.
മന്ത്രി പറഞ്ഞിട്ട് ആരും അനുസരിച്ചില്ലെന്ന് വേണ്ട, പട്ടിണി കിടക്കുന്നവർ ആരും കളി കാണാൻ എത്തിയില്ലെന്ന് ട്രോളൻമാർ പരിഹസിച്ചു. നികുതിയും പേടിഎം ഇൻസൈഡർ കൺവീനിയൻസ് ചാർജും ഉൾപ്പെടെ 1000 രൂപയുടെ ടിക്കറ്റിന് 1475.74 രൂപയാണ് കളി കാണാൻ എത്തുന്നവർ മുടക്കേണ്ടിയിരുന്നത്. 1000, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്. 2000 രൂപയുടെ ടിക്കറ്റിന് 2800 രൂപയോളം നൽകേണ്ടി വരുമായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ 12 ശതമാനം വിനോദനികുതി ആവശ്യപ്പെട്ടതും ടിക്കറ്റ് വില ഉയരാൻ കാരണമായി. സർക്കാർ ഇടപെട്ട് നികുതി കുറച്ച് കളി കാണാൻ ആരാധകർക്ക് അവസരം ഒരുക്കണമെന്ന് ആവശ്യമുയർന്നെങ്കിലും കായികവകുപ്പ്് അനുകൂല സമീപനമായിരുന്നില്ല സ്വീകരിച്ചത്. ഇതിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിൽ 650 രൂപ മാത്രമായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.
കഴിഞ്ഞ തവണ അഞ്ച് ശതമാനമായിരുന്നു വിനോദനികുതി. ഇതാണ് കോർപ്പറേഷൻ 12 ശതമാനമാക്കി ഉയർത്തിയത്. ഇത്തരം കളികൾക്ക് എന്തിനാണ് നികുതി കുറയ്ക്കുന്നതെന്ന് ആയിരുന്നു അബ്ദുറഹ്മാന്റെ ചോദ്യം. അമിതമായ വിലക്കയറ്റം ഉണ്ടെന്നും അതുകൊണ്ട് നികുതി കുറയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടതെന്നും അങ്ങനെ പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Discussion about this post