ആലപ്പുഴ: മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ഇന്നായിരുന്നു യുവതിയുടെ ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി യുവതി നാല് ദിവസം മുൻപുതന്നെ ആശുപത്രിയിൽ എത്തിയിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ടോടെ വേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ വൈകീട്ട് ശസ്ത്രക്രിയ വഴി കുട്ടികളെ പുറത്തെടത്തു. എന്നാൽ കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കാനിരിക്കെയാണ് സംഭവം നടന്നിരിക്കുന്നത്. ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു.












