എറണാകുളം: ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ഉടൻ ജപ്തി ചെയ്യണമെന്ന് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ അന്ത്യശാസനം. ജപ്തിയ്ക്കായുള്ള നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ മാസം 23 നകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. സർക്കാരിന്റെ ഭാഗത്തു നിന്നും ജപ്തിയ്ക്കായുള്ള നീക്കങ്ങൾ ഉണ്ടാകാതിരുന്നതിനെ തുടർന്ന് നേരത്തെ കോടതി അതൃപ്തി രേഖപ്പെടുത്തുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഈ മാസം 15 നുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ പോലും സർക്കാർ ആരംഭിച്ചിട്ടില്ല. ഇതേ തുടർന്നായിരുന്നു കോടതി വീണ്ടും രംഗത്ത് എത്തിയത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജപ്തി നടപടികൾക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പോപ്പുലർഫ്രണ്ട് ഹർത്താലിൽ അഞ്ച് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
Discussion about this post